ന്യൂഡല്‍ഹി: അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം പകരുന്നതിനായാണ് ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടനടി നൽകാൻ സർക്കാർ തീരുമാനിച്ചത്. 14 ലക്ഷത്തോളം നികുതിദായകർക്ക് ഇത് ഗുണം ചെയ്യുമെന്ന് ധനമന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ആകെ 18,000 കോടി രൂപയുടെ റീഫണ്ടിനാണ് കേന്ദ്ര ധനമന്ത്രാലയം നിലവിൽ അനുമതി നല്‍കുന്നത്. കെട്ടിക്കിടക്കുന്ന ജിഎസ്‌ടി, കസ്റ്റം റീഫണ്ടുകളും കൊടുത്ത് തീര്‍ക്കാനും ഈ സാഹചര്യത്തിൽ തീരുമാനമായിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (പിഎം കെയേഴ്സ് ഫണ്ട്) സംഭാവന നൽകുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുക. 2018-19 സാമ്പത്തിക വർഷത്തെ ആധായ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിതിനാൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നിങ്ങൾ നൽകുന്ന സംഭാവന നികുതി ഇളവിനായി സമര്‍പ്പിക്കാവുന്നതാണ്.

കോവിഡ് 19 നെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ എല്ലാ മേഖലയിലുമുള്ള ആളുകൾ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനാലാണ് പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ഈ സാഹചര്യത്തിൽ മാത്രമല്ല ഭാവിയിൽ ഉണ്ടാകുന്ന സമാന സാഹചര്യങ്ങളെ മറികടക്കാനും ഈ ഫണ്ടിലൂടെ കഴിയുമെന്നും, അതിനാൽ ഇതിലേക്ക് സംഭാവന ചെയ്യണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ഫണ്ട് രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവനകളുടെ ഒഴുക്കായിരുന്നു. ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും ബിസിനസുകാരും നിരവധി സ്ഥാപനങ്ങളുമെല്ലാം ഇതോടകം തന്നെ സംഭാവന നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) 2014-15 നും 2018-19 നും ഇടയിൽ ലഭിച്ച 2,119 കോടി രൂപയുടെ പൊതു സംഭാവനയേക്കാൾ മൂന്നിരട്ടിയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ടിലേക്ക് ലഭിച്ച സംഭാവന.


Click it and Unblock the Notifications