കോവിഡ് -19 വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 23 മുതൽ (വെള്ളിയാഴ്ച) 84 ട്രെയിനുകൾ കൂടി ഇന്ത്യൻ റെയിൽവേ റദ്ദാക്കി. മാർച്ച് 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നതെന്നും റെയിൽവേ അറിയിച്ചു. ഇതോടെ വൈറസ് വ്യാപനം കാരണം ഇതുവരെ റദ്ദാക്കിയ മൊത്തം ട്രെയിനുകളുടെ എണ്ണം 155 ആയി. ഈ ട്രെയിനുകളിൽ ടിക്കറ്റുള്ള എല്ലാ യാത്രക്കാരെയും റദ്ദാക്കൽ വിവരം വ്യക്തിഗതമായി അറിയിച്ചു. യാത്രക്കാർക്ക് 100% റീഫണ്ട് ലഭിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
മുൻകരുതൽ
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച വിവിധ മേഖലകളിലെ 71 ട്രെയിനുകൾ ഏപ്രിൽ 1 വരെ റദ്ദാക്കി. 23 ട്രെയിനുകൾ ചൊവ്വാഴ്ച (മാർച്ച് 17) റദ്ദാക്കിയിരുന്നു. കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതലായി കൊൽക്കത്തയ്ക്കും അയൽരാജ്യത്തെ നഗരങ്ങൾക്കുമിടയിൽ ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ സർവീസുകളും മാർച്ച് 15 മുതൽ നിർത്തിവച്ചു.
കഴിഞ്ഞ ആഴ്ച്ച മുതൽ
കഴിഞ്ഞ ആഴ്ച, ഈസ്റ്റേൺ റെയിൽവേ മൈട്രീ, ബന്ദൻ എക്സ്പ്രസ് ട്രെയിനുകൾ മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ അല്ലെങ്കിൽ തുടർന്നുള്ള ഉത്തരവുകൾ വരെ നിർത്തിയ വയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി റെയിൽവേ തങ്ങളുടെ ദീർഘദൂര പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാൻ ആരംഭിച്ചിരുന്നു. സെൻട്രൽ റെയിൽവേയും (സിആർ) വെസ്റ്റേൺ റെയിൽവേയും (ഡബ്ല്യുആർ) മാർച്ച് 6 മുതൽ റദ്ദാക്കലിൽ വർദ്ധനവ് രേഖപ്പെടുത്തി.
റദ്ദാക്കൽ നിരക്ക്
മാർച്ച് 12 ന്, സെൻട്രൽ റെയിൽവേയുടെ റദ്ദാക്കൽ നിരക്ക് 34.03% ആയിരുന്നു, ഇത് ശരാശരി 14 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. വെസ്റ്റേൺ റെയിൽവേയിലും സമാനമായ പ്രവണതയാണ് കാണുന്നത്, 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ ആഴ്ചയിൽ കൂടുതൽ ടിക്കറ്റുകൾ റദ്ദാക്കി. കഴിഞ്ഞ വർഷം മാർച്ച് 1 നും മാർച്ച് 12 നും ഇടയിൽ വെസ്റ്റേൺ റെയിൽവേയിൽ 4,34,403 ടിക്കറ്റുകളാണ് റദ്ദാക്കിയിട്ടുള്ളത്.
കേരളത്തിൽ
കേരളത്തില്‍ നിന്ന് വേളാങ്കണ്ണി, ചെന്നൈ സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നു വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടി
റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്‌ക്കാനും ആളുകൾ കൂട്ടം കൂടുന്നത് തടയാനും ഇന്ത്യൻ റെയിൽവേ 250-ലധികം സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് 10 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തി. സ്റ്റേഷനുകളിലെ അനാവശ്യമായ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള താൽക്കാലിക നടപടിയാണിത്. ദിവസേനെ ആയിരക്കണക്കിന് യാത്രക്കാര്‍ സ്പര്‍ശിക്കുന്ന കോച്ചിന്റെ കൈപ്പിടികള്‍, കൊളുത്ത്, സീറ്റ് ഗാര്‍ഡ്, സ്നാക്ക് ട്രേ, വിന്‍ഡോ ഗ്ലാസ്, വിന്‍ഡോ ഗ്രില്‍, ബോട്ടില്‍ ഹോള്‍ഡര്‍, അപ്പര്‍ ബെര്‍ത്തിലേക്കുളള പടികള്‍, ഇലക്ട്രിക് സ്വിച്ചുകള്‍, ചാര്‍ജ് പോയിന്റുകള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാനും നിര്‍ദേശമുണ്ട്.