ദില്ലി: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ ഏപ്രില്‍ മാസത്തില്‍ വമ്പന്‍ ഇടിവ്. 27 ശതമാനം ഇടിവാണ് ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ രജിസ്‌ട്രേഷന്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിലെ രജിസ്‌ട്രേഷന്‍ ഇടിഞ്ഞിരിക്കുകയാണ്.
എന്നാല്‍ 2020 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി രജിസ്‌ട്രേഷന്‍ നാല് മടങ്ങ് വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് ലോക്ക് ഡൗണായ ഏപ്രില്‍ മാസത്തില്‍ 3209 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തവണ ഇത് 12554 എണ്ണമായി ഉയര്‍ന്നിരുന്നു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 മാര്‍ച്ച് മാസത്തില്‍ 17324 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. 23 ശതമാനമായിരുന്നു ഇത് വര്‍ദ്ധിച്ചത്.
കൊവിഡ് രണ്ടാം തരംഗം; വ്യോമ ഗതാഗത മേഖലയും പ്രതിസന്ധിയിൽ..യാത്രക്കാർ കുത്തനെ ഇടിഞ്ഞു
ദില്ലി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് റിസര്‍ച്ചിലെ സീനിയര്‍ ഫെലോ ബോര്‍നാലി ഭണ്ഡാരി പറയുന്നു. നിലവില്‍ ഈ നഗരങ്ങളുല്‍ നിന്നാണ് കൂടുതല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2020ലെ ലോക്ക് ഡൗണിന് ശേഷം ജൂലായിലാണ് കമ്പനി രജിസ്‌ട്രേഷനില്‍ പുരോഗമതിയുണ്ടായത്.