കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ തിരിച്ചടയ്‌ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കുമെന്ന് റിസർവ് ബാങ്ക്. 2020 മാർച്ച് 1 മുതൽ 2020 മെയ് 31 വരെ അടയ്ക്കേണ്ട തവണകൾക്കാണ് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് അനുമതി നൽകിയത്. കൊറോണ വൈറസ് ലോക്ക്‌ഡൗൺ വഴി ഉണ്ടായ തടസ്സങ്ങൾക്കിടയിൽ വായ്‌പക്കാർക്ക് ആശ്വാസം പകരുന്നതാണ് ആർബിഐയുടെ ഈ പുതിയ തീരുമാനം.
മറ്റ് വായ്‌പ തിരിച്ചടവുകൾക്കും മൊറട്ടോറിയം
മറ്റ് വായ്പാ തിരിച്ചടവുകൾക്കും മൂന്നു മാസത്തേക്ക് മൊറട്ടോറിയം ലഭിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വെള്ളിയാഴ്ച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. വാണിജ്യ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ ഉൾപ്പെടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഭവന വായ്പാ കമ്പനികൾക്കും ഇത് ബാധകമാണ്. കാർഷിക ടേം ലോണുകൾ, റീട്ടെയിൽ, ക്രോപ്പ് ലോണുകൾ ഉൾപ്പെടെ എല്ലാ ടേം ലോണുകളും അടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്.
കമ്പനികളുടെ വർക്കിങ് ക്യാപിറ്റൽ ലോണുകൾക്കും മൊറട്ടോറിയം
കമ്പനികളുടെ വർക്കിംഗ് ക്യാപിറ്റൽ ലോണുകൾ തിരിച്ചടയ്‌ക്കാനും മൂന്നു മാസത്തേയ്ക്ക് സാവകാശം നൽകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഭവന വായ്‌പ, കാർ ലോൺ തുടങ്ങി എല്ലാ റീട്ടെയിൽ ലോണുകൾക്കും മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ വിഭാഗത്തിൽ വരുന്ന എല്ലാ ഇഎംഐകളും അടയ്‌ക്കാൻ ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെ സാവകാശം ലഭിക്കും.
കാര്‍ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈന്‍ വഴി എങ്ങനെ പുതുക്കാം? അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്
പലിശ നിരക്കിലും ഇളവുകൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4 ശതമാനമാക്കി. ഇതോടെ രാജ്യത്ത് ഭവന വായ്‌പകളുടേയും വാഹന വായ്പകളുടേയും നിരക്കുകൾ കുറയും. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കും. കോവിഡ്-19 വ്യാപനം ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജി.ഡി.പി) ദോഷകരമായി ബാധിക്കുമെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കുറയ്‌ക്കുന്നതെന്നും ഗവർണർ അറിയിച്ചു.