കൊറോണ മഹാമാരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യവും തകര്‍ച്ചയില്‍. അമേരിക്കയിലും കാനഡയിലും ട്രംപ് കെട്ടിപ്പടുത്ത പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ആളില്ലാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ട്രംപ് ഓര്‍ഗനൈസേഷന്‍' ഹോട്ടലുകളില്‍ 2,200 -ല്‍പ്പരം മുറികള്‍ ബുക്കിങ്ങില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
ഹോട്ടലുകള്‍കൊണ്ട് അവസാനിക്കുന്നില്ല ട്രംപിന്റെ ദുരിതം. അമേരിക്കയിലും സ്‌കോട്‌ലാന്‍ഡിലും അയര്‍ലണ്ടിലും പ്രവര്‍ത്തിക്കുന്ന ഗോള്‍ഫ് കോഴ്‌സുകള്‍ അടച്ചുപൂട്ടാനും ട്രംപിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. ഇതിന് പുറമെ ഫ്‌ളോറിഡയില്‍ സ്ഥിതിചെയ്യുന്ന വിഖ്യാതമായ 'സതേണ്‍ വൈറ്റ് ഹൗസ്' --- മാറ ലാഗോ ക്ലബും പൂട്ടണം.
Most Read: 21 ദിവസം ഇന്ത്യ അടച്ചുപൂട്ടുമ്പോള്‍ നഷ്ടം 9 ലക്ഷം കോടി, ജിഡിപിയും താഴോട്ട്
കൊറോണ ഭീതിയില്‍ ജീവനക്കാരെയെല്ലാം പറഞ്ഞയക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് ഓര്‍ഗനൈസേഷന്‍. ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ നേരിടേണ്ടി വരുന്ന നഷ്ടം ചില്ലറയല്ല. 2018 -ല്‍ 435 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കിയ ട്രംപിന്റെ സാമ്രാജ്യത്തിന് ഇത്തവണ ചുവടുതെറ്റും. ഇതേസമയം, അമേരിക്കയുടെ സമ്പദ്ഘടന ഉത്തേജിപ്പിക്കാനായി കൊണ്ടുവരുന്ന രണ്ടു ലക്ഷം കോടി ഡോളര്‍ സാമ്പത്തിക പാക്കേജ് ആത്യന്തികമായി ട്രംപിന്റെ ഹോട്ടല്‍, റിസോര്‍ട്ട് ബിസിനസുകള്‍ക്ക് ആശ്വാസമേകാനാണെന്ന ആക്ഷേപം ശക്തമാണ്.
എന്തായാലും ബിസിനസ് ശൃഖല നേരിടുന്ന നഷ്ടത്തെ കുറിച്ച് ട്രംപ് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഹോട്ടലുകളുടെ പ്രചാരം കൂട്ടാന്‍ പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം ട്രംപ് തുടക്കം മുതല്‍ക്കെ നേരിടുന്നുണ്ട്. ബിസിനസ് പ്രമുഖരും നയതന്ത്രജ്ഞരും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ രാജാക്കന്മാരും അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് താമസസൗകര്യമൊരുങ്ങാറ്. തൊട്ടടുത്ത് വൈറ്റ് ഹൗസുള്ളപ്പോഴാണ് അതിഥികളെ ട്രംപിന്റെ ഹോട്ടലില്‍ വെച്ച് സത്കരിക്കുന്നത്. എന്തായാലും കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഹോട്ടല്‍ മേഖല 150 ബില്യണ്‍ ഡോളറിന്റെ ധനസഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 80 ലക്ഷം ആളുകളാണ് ഹോട്ടല്‍ മേഖലയെ ആശ്രയിക്കുന്നതും.
Most Read: 30,000ൽ താഴെ വരുമാനം നേടുന്ന ജീവനക്കാർക്ക് ഒരു മാസത്തിൽ രണ്ട് തവണ ശമ്പളം
കൊവിഡ്-19 ഭീഷണിയുണ്ടെന്ന് കരുതി അമേരിക്ക ഏറെക്കാലം അടിച്ചിടാനാകില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് ബാധ തടയാന്‍ ഇത്രയധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വെറുതെയാണെന്നും ഇതിന് അമേരിക്ക വലിയ വില നല്‍കുകയാണെന്നുമാണ് ട്രംപിന്റെ പക്ഷം. സാമ്പത്തിക തകര്‍ച്ച കൊവിഡ് മരണ നിരക്കിനെക്കാള്‍ വലിയ മരണനിരക്കിന് കാരണമാകുമെന്നും ട്രംപ് സൂചിപ്പിക്കുകയുണ്ടായി. അമേരിക്കയില്‍ ഇതുവരെ 775 ആളുകളാണ് കൊവിഡ് കാരണം മരിച്ചത്.