കൊവിഡ്-19 മഹാമാരി കാരണം 33 ലക്ഷം ആളുകള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസുബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ തൊഴില്‍ പ്രതിസന്ധി അമേരിക്കയില്‍ ഉടലെടുക്കുന്നു.
തൊഴില്‍ വകുപ്പു പുറത്തുവിട്ട കണക്കുപ്രകാരം 33 ലക്ഷം ആളുകള്‍ തൊഴില്‍ ഇല്ലെന്നു കാട്ടി ആനുകൂല്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച 2.81 ലക്ഷം ആളുകള്‍ മാത്രമായിരുന്നു തൊഴിലില്ലായ്മക്കുള്ള ആനുകൂല്യത്തിന് രാജ്യത്ത് അപേക്ഷിച്ചിരുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുചിന്റെ നിരീക്ഷണത്തില്‍ വൈകാതെ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനം തൊടും.
ഇതേസമയം, കൊറോണ പ്രതിസന്ധി മറികടക്കാന്‍ രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് ട്രംപ് ഭരണകൂടം ബുധനാഴ്ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ പ്രാധാന്യം കല്‍പ്പിച്ചാണ് സാമ്പത്തിക പാക്കേജ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 1,200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നല്‍കുന്നു എന്ന കാര്യം പാക്കേജില്‍ പ്രധാന ആശ്വാസമാകുന്നു.
Most Read: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന: 1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്
ഒപ്പം സ്വയംതൊഴില്‍ ചെയ്യുന്നവര്‍, സാധാരണ ജോലിക്കാര്‍ എന്നിവര്‍ക്ക് ധനസഹായമായി ആഴ്ച്ചയില്‍ 600 ഡോളര്‍ വീതം നല്‍കാനും അമേരിക്കന്‍ സെനറ്റ് തീരുമാനിച്ചു. സൗജന്യ കൊവിഡ് പരിശോധന, 500 ജീവനക്കാരുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടാഴ്ച്ചത്തെ അധിക ചികിത്സാ അവധി, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തുടങ്ങിയ ഒരുപിടി പുതിയ ആനുകൂല്യങ്ങള്‍ പാക്കേജിലുണ്ട്.
ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ 7,500 കോടി ഡോളറും സര്‍ക്കാര്‍ വകയിരുത്തി. പ്രതിരോധം, ശാസ്ത്രീയ ഗവേഷണം, ദേശീയപാത നിർമ്മാണം, മറ്റ് വിവേചനാധികാര പരിപാടികൾ എന്നിവയ്ക്കായി അമേരിക്കൻ സർക്കാർ ചെലവഴിക്കുന്നതിനേക്കാൾ കൂടുതലാണ് സാമ്പത്തിക പാക്കേജിനായി ഇത്തവണ നീക്കിവെച്ചിരിക്കുന്നത്. ഇതുവരെ നിർദ്ദേശിച്ചതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക പാക്കേജാണിത്. അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഒൻപതു ശതമാനം വരും ഈ തുക.
നിലവില്‍ അമേരിക്കന്‍ ഐക്യനാടുകളിലെല്ലാം കൊവിഡ്-19 കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു. 83,761 ആളുകള്‍ക്കാണ് അമേരിക്കയില്‍ കൊറോണ വൈറസുബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,209 ആളുകള്‍ കൊവിഡ്-19 കാരണം മരിക്കുകയും ചെയ്തു.