ദില്ലി: കോവിഡ് 19 കേസുകളുടെ എണ്ണം രാജ്യത്ത് ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് വിസ്താര എയര്‍ലൈന്‍സ്. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള സേവനങ്ങളാണ് കമ്പനി നിര്‍ത്തിവെച്ചത്. കൂടാതെ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ യാത്രക്കാരുടെ കുറവുള്ളതിനാല്‍ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വൈറസ് ബാധിത രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് എയര്‍ലൈന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ''മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 31 വരെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്.
ടിക്കറ്റ് ബുക്ക് ചെയ്ത ആളുകളുടെ എണ്ണം വളരെ കുറവായതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങളും താല്‍ക്കാലികമായി ക്രമീകരിച്ചു. കൊറോണ ബാധിച്ച പ്രദേശങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് പണം മുഴുവനായും തിരികെ നല്‍കും.'' ഇതാണ് പ്രസ്താവന.
കൊറോണ; വരുമാനം നഷ്‌ടപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ 25,000 രൂപ വരെ വായ്പ
അതേസമയം യാത്ര മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് 2020 ഡിസംബര്‍ 31 വരെയുള്ള തിയതിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും വിസ്താര വാഗ്ദാനം ചെയ്യുന്നു. ഇവരുടെ ഫീസ് നിരക്കില്‍ മാറ്റമുണ്ടാകില്ല. അതേസമയം ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടായാല്‍ അത് ബാധകമായിരിക്കും. 2020 മാര്‍ച്ച് 31ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത് ഏപ്രില്‍ 31നകം യാത്ര ചെയ്യാന്‍ നിശ്ചയിച്ച യാത്രക്കാര്‍ക്കാണ് ഇളവുകള്‍ ബാധകമാകുക. ട്രാവല്‍ ഏജന്റുകള്‍ വഴിയും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ വഴിയും ബുക്ക് ചെയതവര്‍ അതത് ഹെല്‍പ്പ് ഡെസ്‌കുകളുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു. ക്ലബ് വിസ്താര അംഗങ്ങള്‍ക്ക്, ടയര്‍ സ്റ്റാറ്റസ് പരിശോധന 2020 മാര്‍ച്ച് 18 മുതല്‍ 2020 ഏപ്രില്‍ 30 വരെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. ഇക്കാലയളവില്‍ അംഗങ്ങള്‍ക്ക് നിലവിലുള്ള എലൈറ്റ് ടയര്‍ പ്രത്യേകാവകാശങ്ങള്‍ ലഭിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
കൊറോണ മുൻകരുതൽ: ഇന്ത്യൻ റെയിൽവേ 84 ട്രെയിനുകൾ കൂടി റദ്ദാക്കി, ഇതുവരെ റദ്ദാക്കിയത് 155 ട്രെയിനുകൾ
കഴിഞ്ഞ ദിവസം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനിയായ ഗോ എയറും അന്താരാഷ്ട്ര സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഏപ്രില്‍ 15 വരെയാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചത്. മാത്രമല്ല ജീവനക്കാരോട് ഒരു മാസത്തെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.