കൊവിഡ്-19 പ്രതിസന്ധിയെ തുടർന്ന് മൂലധനം സംരക്ഷിക്കുന്നതിനും ബിസിനസ് സുസ്ഥിരതയ്ക്കുള്ള ചെലവ് കുറയ്ക്കുന്നതിനുമായി ബാങ്കിംഗ് മേഖലയിലും ശമ്പളം വെട്ടിക്കുറയ്ക്കൽ. ഇതുവരെ നാല് ബാങ്കുകൾ നേതൃത്വ തലത്തിൽ സ്വമേധയാ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി യെസ് ബാങ്ക് ആണ് ശമ്പളം പുന: സംഘടിപ്പിക്കുന്നത്. ശമ്പള പാക്കേജ് പുന: സംഘടിപ്പിക്കുന്നതിനായി നേതൃത്വ ടീം സ്വമേധയാ തീരുമാനം എടുത്തതായി ബാങ്ക് അറിയിച്ചു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
നേരത്തെ സ്വകാര്യ മേഖലാ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും നടപ്പ് സാമ്പത്തിക വർഷത്തെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ബാങ്കിന്റെ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമാണിത്. 2020-21 സാമ്പത്തിക വർഷത്തിൽ സ്ഥിര വരുമാനവും അലവൻസും ഉൾപ്പെടെ ശമ്പളത്തിൽ 30 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുമെന്നാണ് ഐഡിഎഫ്സി ബാങ്ക് അറിയിച്ചിരിക്കുന്നത്. 2020-21 വർഷത്തേക്കുള്ള ശമ്പളത്തിൽ 10 ശതമാനം വെട്ടിക്കുറയ്ക്കാൻ സീനിയർ മാനേജ്‌മെന്റ് സന്നദ്ധത അറിയിച്ചതായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പറഞ്ഞു.
കൊട്ടക് മഹീന്ദ്ര ബാങ്ക്
നടപ്പ് വർഷത്തിൽ 15 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാൻ തങ്ങളുടെ നേതൃത്വ ടീം തീരുമാനിച്ചതായി കൊട്ടക് മഹീന്ദ്ര ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും ധനികരായ ബാങ്ക് മേധാവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉദയ് കൊട്ടക്കും 2021 സാമ്പത്തിക വർഷത്തേക്കുള്ള മുഴുവൻ ശമ്പളവും ഉപേക്ഷിക്കാനും പകരം ടോക്കൺ ശമ്പളമായി ഒരു രൂപ വാങ്ങാനും തീരുമാനിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കിലെ പ്രതിവർഷം 25 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന എല്ലാ ജീവനക്കാർക്കും 10 ശതമാനം ശമ്പളം വെട്ടിക്കുറച്ചു.
ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ്
ബാങ്ക് ഇതര വായ്പക്കാരായ ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ് ധനകാര്യ സ്ഥാപനവും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സീനിയർ മാനേജ്‌മെന്റ് തലത്തിൽ ശരാശരി 35 ശതമാനം ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ വെട്ടിക്കുറവുകൾ ജീവനക്കാർ സ്വമേധയാ ഏറ്റെടുക്കുന്നതാണെന്നും കമ്പനിയുടെ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്നും ഇന്ത്യ ബുൾസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ചെയർമാൻ സമീർ ഗെലൗട്ട് നടപ്പ് സാമ്പത്തിക വർഷത്തിൽ ശമ്പളമൊന്നും വാങ്ങുന്നില്ല. എംഡിയും സിഇഒയുമായ ഗഗൻ ബംഗ ശമ്പളത്തിൽ 75 ശതമാനം വെട്ടിക്കുറവ് വരുത്തി.
പിരിച്ചുവിടൽ
എച്ച്ഡിഎഫ്സി ബാങ്കിന്റെ എൻബിഎഫ്‌സി വിഭാഗമായ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് കുറഞ്ഞത് 100 പേരെങ്കിലും പിരിച്ചുവിട്ടതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. എച്ച്‌ഡിബി ഫിനാൻഷ്യൽ സർവീസസ്, സിഎൻബിസി-ടിവി 18 ന് നൽകിയ പ്രസ്താവനയിൽ, ഈ പിരിച്ചുവിടലുകൾക്ക് "നിലവിലുള്ള ലോക്ക്ഡൌണുമായോ സാമ്പത്തിക സാഹചര്യങ്ങളുമായോ യാതൊരു ബന്ധവുമില്ലമെന്ന് വ്യക്തമാക്കിയിരുന്നു. 2000 ത്തോളം ജീവനക്കാരോട് കമ്പനി രാജിവയ്ക്കാൻ ഇന്ത്യാ ബുൾസ് ഗ്രൂപ്പ് ആവശ്യപ്പെട്ടതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.


Click it and Unblock the Notifications