ദില്ലി; രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയർന്നതായി റിപ്പോർട്ട്. ജൂലൈ 25ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.14 ശതമാനമാണ്. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഇത് 5.98 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഒരാഴ്ച മുമ്പ് 7.94 ശതമാനമായിരുന്നു. എന്നാൽ ഈ ആഴ്ച ഇത് 8.01 ശതമാനമായി ഉയർന്നു; ഗ്രാമീണ മേഖലയിലും വർധന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ 5.1 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ 6.75 ശതമാനമായാണ് ഉയർന്നത്.

നേരത്തേ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്നത് മെയ് 23 ന് അവസാന ആഴ്ചയിലായിരുന്നു. അന്ന് 14.73 ശതമാനമായിരുന്നു നിരക്ക്. കൊവിഡ് ഭീതിയും തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നടപടികളിലും ഇളവ് വരുത്തിയതോടെ വീണ്ടും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും ഇത് വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം മെയിൽ ഉണ്ടായിരുന്ന നിരക്ക് (11.9%) ജൂൺ മാസത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുമ്ട്. ജൂൺ മാസത്തിൽ ഇത് 9.17 ശതമാനം ആണ്.
അതേസമയം ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 2019-20ൽ 4.8 ശതമാനവും 2018-19 ൽ 5.8 ശതമാനവും 2017-18 ൽ 6 ശതമാനവുമാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വർദ്ധിച്ചിട്ടുണ്ടോയെന്ന ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് തൊഴിൽ സഹമന്ത്രി രമേശ്വർ തെലി മറുപടി നൽകിയത്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


Click it and Unblock the Notifications