ദില്ലി: പ്രൊവിഡന്റ് ഫണ്ടിനെ 'പുത്രന്‍മാര്‍ക്കുള്ള ഫണ്ട്' എന്ന് വിശേഷിപ്പിച്ചത് മോഹന്‍ലാലിന്റെ ബാലേട്ടന്‍ എന്ന സിനിമയില്‍ ആണെന്ന് തോന്നുന്നു. അത്രയും കാലം ജോലി ചെയ്ത് വിരമിക്കുമ്പോള്‍ കൈവശം എത്തുന്ന ആ പണം ആയിരിക്കും പലരുടേയും മുന്നോട്ടുള്ള ജീവിതത്തെ തന്നെ നിശ്ചയിക്കുക.
ഈ കൊവിഡ് കാലത്ത് ശമ്പളക്കാര്‍ക്കും ആശ്വാസമാകുന്നത് പ്രൊവിഡന്റ് ഫണ്ട് തന്നെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസത്തിനുള്ളില്‍ പിഎഫില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിരിക്കുന്നത് മുപ്പതിനായിരം കോടി രൂപയാണ്. ഇത് പതിവില്ലാത്തതാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലർക്കും ഈ കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ചിലർക്ക് ശന്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തു .
പ്രോവിഡന്റ് ഫണ്ട്
ജീവനക്കാരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും നിര്‍ബന്ധമായും പിരിച്ചെടുക്കുന്ന തുകയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ ഉള്ളത്. ആറ് കോടി ശമ്പളക്കാരാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. മൊത്തം പത്ത് ലക്ഷം കോടിയോളം രൂപ പിഎഫില്‍ ഉണ്ട്.
30,000 കോടി പിന്‍വലിച്ചു
കഴിഞ്ഞ നാല് മാസത്തിനിടെ മുപ്പതിനായിരം കോടി രൂപയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ജീവനക്കാര്‍ പിന്‍വലിച്ചിട്ടുള്ളത് എന്നാണ് കണക്ക്. ആകെ എണ്‍പത് ലക്ഷം ജീവനക്കാര്‍ ആണ് പണം പിന്‍വലിച്ചത്. 2020 ഏപ്രില്‍ മുതലുള്ള കണക്കാണിത്.
കൊവിഡ് കാലം
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് അവസാനവാരം ആണ്. ഏപ്രില്‍ മുതല്‍ ആളുകള്‍ പിഎഫില്‍ നിന്ന് വലിയ തോതില്‍ പണം പിന്‍വലിച്ചുതുടങ്ങിയിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പലര്‍ക്കും ഇത് ആശ്വാസമായിട്ടുണ്ട് എന്നും കരുതാം.
കൊവിഡ് ജാലകം
കൊവിഡ് കാലത്ത് പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. പ്രത്യേക കൊവിഡ് ജാലകം വഴി പിന്‍വലിക്കപ്പെട്ടിട്ടുള്ള തുക എണ്ണായിരം കോടി രൂപയാണ്. 30 ലക്ഷം ആളുകളാണ് നാല് മാസത്തിനിടെ ഈ സേവനം ഉപയോഗിച്ചത്.
എന്നാല്‍ ഭൂരിപക്ഷം പേരും മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണം പിന്‍വലിച്ചിട്ടുള്ളത്. മെഡിക്കല്‍ അഡ്വാന്‍സ് എന്ന നിലയിലാണ് മിക്കവരും പണം പിന്‍വലിച്ചിട്ടുള്ളത്.
ബാധിക്കും
ആളുകള്‍ ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത് പ്രോവിഡന്റ് ഫണ്ടിനെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ഫണ്ടിന്റെ 2021 ലെ വരുമാനത്തെ ഇത് വലിയ തോതില്‍ തന്നെ ബാധിച്ചേക്കും. ഇത് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഒരുക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
പണം പിന്‍വലിക്കുന്നവരുടെ എണ്ണം ഒരു കോടിയാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍.