വീണ്ടുമൊരു ത്രൈമാസ നഷ്ടം കൂടി രേഖപ്പെടുത്തിയതോടെ സമ്മർദ്ദത്തില്‍ അകപ്പെട്ട വിമാനക്കമ്പനിയായ ബോയിംഗ്, ബുധനാഴ്ച അധിക തൊഴിൽ വെട്ടിക്കുറവ് പ്രഖ്യാപിച്ചു. ഇതോടെ 2020 -ൽ ഉടനീളം ചെലവുകൾ നിയന്ത്രിക്കുന്ന രീതിയിലാണ് വിമാന നിര്‍മാതാക്കള്‍ നീങ്ങുന്നത് എന്ന് പറയേണ്ടി വരും . 2021 അവസാനത്തോടെ തന്നെ 7,000 ജോലികൾ കൂടി ഇല്ലാതാക്കാനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
അതുകെണ്ട് തന്നെ അക്കാലയളവിൽ കമ്പനി ജീവനക്കാരുടെ എണ്ണം 1,30,000 മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ വർഷം ജനുവരിയിലിത് 1,60,000 ആണ്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇത് 449 മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഈ പ്രതിസന്ധിയിലാക്കിയത്. മുൻവർഷം സമാന കാലയളവിലിത് 1.2 ബില്യൺ ഡോളറിന്റെ ലാഭമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
വരുമാനം 29.2 ശതമാനം ഇടിഞ്ഞ് 14.1 ബില്യൺ ഡോളറിലെത്തുകയും ചെയ്തു. കൊവിഡ്-19 മഹാമാരി പ്രതിസന്ധി കാലഘട്ടം മൂലം വിമാന ഓർഡറുകൾ റദ്ദാക്കാനോ ഡെലിവറികൾ മാറ്റിവെക്കാനോ വിമാനക്കമ്പനികൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായത്. അതുകെണ്ട് തന്നെ വാണിജ്യ വിമാനയാത്രാ മേഖലയില്‍ കുത്തനെയുണ്ടായ ഇടിവാണ് ഇതിന് തുടർന്ന് വഴിവെച്ചത്. ഇത് ബോയിംഗിന്റെ വരുമാനത്തിൽ തന്നെ ഗണ്യമായ ഇടിവുണ്ടാക്കാൻ കാരണമാവുകയും ചെയ്തു.
കൂടാതെ, ബോയിംഗ് 737 മാക്സിന്റെ പ്രവർത്തനം 2019 മുതൽ നിര്‍ത്തിവെച്ചതിനാൽ ഇതിൽ നിന്നുള്ള വരുമാനവും സമ്മർദത്തിലായിരുന്നു. വ്യോമയാന അതോറിറ്റികളുമായുള്ള നീണ്ട മേൽനോട്ട പ്രക്രിയകൾക്ക് ശേഷം ഈ സേവനം പുനരാരംഭിക്കുന്നതിനുള്ള റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതിനടുത്താണിത്. “ആഗോള മഹാമാരി ഈ പാദത്തിൽ ഞങ്ങളുടെ ബിസിനസ്സിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ പക്കലുള്ള ദ്രവ്യതയെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിലൂടെ ഞങ്ങളുടെ എന്റർപ്രൈസസിനെ കരുത്തുള്ളതാക്കാനാണ് ശ്രമിക്കുന്നത്.
ഇതിനുപുറമെ,തന്നെ ഞങ്ങൾ കൂടുതൽ ഊർജ്ജസ്വലവും ദീർഘകാലത്തേക്ക് സുസ്ഥിരവുമാക്കി മാറ്റുന്നതിലൂടെയും ഞങ്ങൾ ഈ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നു,” വെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഡേവ് കാൽഹൗൻ വ്യക്തമാക്കി. എന്നാൽ, വാണിജ്യ വിമാന ഉൽപാദനത്തിൽ അധികമായ കുറവു വരുത്തുമെന്ന് ബോയിംഗ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വിപണിയിൽ ബോയിംഗിലെ ഓഹരികൾ 0.3 ശതമാനം ഉയർന്ന് 155.65 ഡോളറിലെത്തി.