റിയാദ്: ആവശ്യം ഏറിയതോടെ എണ്ണവില വിപണിയില്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം ബാരലിന് 67 ഡോളര്‍ എന്ന നിലയിലേക്ക് വരെ ബ്രന്റ് ക്രൂഡിന്റെ വില ഉയര്‍ന്നു. വിപണി അവസാനിക്കുമ്പോള്‍ 64 ഡോളറിലേക്ക് താഴുകയും ചെയ്തു. കൊറോണ ഭീതി അകലകുകയും ലോകത്ത് വാക്‌സിന്‍ വിതരണം സജീവമാകുകയും ചെയ്തതോടെ ജനങ്ങള്‍ക്ക് ആശങ്ക അകന്നിട്ടുണ്ട്. ലോകത്തെ മിക്ക നഗരങ്ങളും കൊറോണയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തില്‍ എണ്ണയ്ക്ക് ആവശ്യം ഏറി. ഫെബ്രുവരിയില്‍ മാത്രം 20 ശതമാനമാണ് വില ആഗോളവിപണയില്‍ ഉയര്‍ന്നത്.

ഈ സാഹചര്യത്തിലാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെയും റഷ്യയുടെയും ഊര്‍ജ മന്ത്രിമാരുടെ യോഗം നടക്കാന്‍ പോകുന്നത്. മാര്‍ച്ച് നാലിനാണ് യോഗം. എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനമെങ്കില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക കുറയും. ഉല്‍പ്പാദനം വെട്ടിക്കുറച്ച നിലവിലെ അവസ്ഥ തുടരാനാണ് തീരുമാനമെങ്കില്‍ വില ഇനിയും കുത്തനെ ഉയരും. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടി നല്‍കും. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്ത ഒപെക് യോഗം വളരെ നിര്‍ണയാകമാണ്. ഉല്‍പ്പാദനം കൂട്ടി എണ്ണ വില കുറയ്ക്കാന്‍ നടപടിയുണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ആവശ്യക്കാര്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കൂട്ടണമെന്ന് പല രാജ്യങ്ങളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ 5 ലക്ഷം ബാരല്‍ പ്രതിദിനം എന്ന കണക്കില്‍ വര്‍ധന വരുത്തിയേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിദിന ഉല്‍പ്പാദനത്തില്‍ വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. എണ്ണവില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കൊറോണ കാലത്ത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്നാണ് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനും വില വര്‍ധനവിലേക്ക് എത്തിക്കാനും തീരുമാനിച്ചത്. എന്നാല്‍ കൊറോണയ്ക്ക് മുമ്പുള്ള വിലയിലേക്ക് എത്തിയിരിക്കുകയാണ് വിപണി ഇപ്പോള്‍. ഇനി എന്ത് തീരുമാനം ഒപെക് കൂട്ടായ്മ എടുക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications