വില താഴ്ന്നു; ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ റഷ്യയെ മറികടന്ന് സൗദി രണ്ടാമത്

ആഗോള വിപണിയിലെ പ്രധാന ക്രൂഡ് ഓയില്‍ ഉപഭോക്താവായ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വീണ്ടും നേട്ടം കരസ്ഥമാക്കി സൗദി അറേബ്യ. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയെ മറികടന്ന് സൗദി അറേബ്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓഗസ്റ്റ് മാസത്തിലെ വ്യാപാര കണക്കുകളിലാണ് ഈ മാറ്റം പ്രകടമായത്.

ക്രൂഡ് ഓയില്‍

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരും ഉപഭോക്താക്കളുമായ ഇന്ത്യയിലേക്ക്, പ്രതിദിനം 8,63,950 ബാരലാണ് സൗദി കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. ജൂലൈ മാസത്തിനേക്കാള്‍ 4.8 ശതമാനം വര്‍ധനയാണിത്. എന്നാല്‍ ഇതേ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി, പ്രതിദിനം 8,55,950 ബാരലായിരുന്നു. ഇത് തൊട്ടു മുന്നത്തെ മാസത്തേക്കാള്‍ 2.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. അതേസമയം ഓഗസ്റ്റ് മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിലെ ഒന്നാം സ്ഥാനം ഇറാഖ് നിലനിര്‍ത്തി.

സൗദി അറേബ്യ

അതേസമയം സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വര്‍ധനവുണ്ടെങ്കിലും രാജ്യത്തേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ ആകെ വിഹിതത്തില്‍ ഒപെക് (OPEC) രാജ്യങ്ങളുടെ സംഭാവന താഴ്ന്നു. ഓഗസ്റ്റ് മാസത്തില്‍ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 59.80 ശതമാനം മാത്രമാണ് ഒപെക്കിന്റെ ഭാഗമായ എണ്ണയുത്പാദക രാജ്യങ്ങളില്‍ നിന്നുള്ളത്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കാണിത്. ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറച്ചതാണ് ഒപെക്കിന്റെ വിഹിതം താഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

റഷ്യന്‍ എണ്ണ

ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെയാണ് വിലക്കിഴിവ് വാഗ്ദാനം ചെയ്ത റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചത്. ഉക്രൈന്‍ അധിനിവേശത്തെ 'പ്രത്യേക സൈനിക നടപടി' എന്നായിരുന്നു ഇന്ത്യ വിശേഷിപ്പിച്ചതും ക്രൂഡ് ഓയില്‍ വിലക്കിഴിവില്‍ വാഗ്ദാനം ചെയ്യാനുള്ള പ്രേരണയായിരുന്നു.

രാജ്യത്തേക്കുള്ള ശരാശരി ഇറക്കുമതി ചെലവായ ബാരലിന് 110 യുഎസ് ഡോളറില്‍ നിന്നും 16 ഡോളര്‍ വിലക്കിഴിവിലാണ് മെയ് മാസത്തില്‍ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കിയത്. ആ ഘട്ടത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ചൈനയ്ക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്കും ഉയര്‍ന്നു.

ആഗോള വിപണി

ഇതിനിടെ ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലും ചാഞ്ചാട്ടം നേരിട്ടു. ശക്തമായ പണപ്പെരുപ്പ ഭീഷണി നേരിടുന്ന യുഎസ്, യൂറോപ്പ് മേഖലകള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീഴാമെന്ന നിഗമനങ്ങളാണ് ക്രൂഡ് ഓയില്‍ വിലക്കയറ്റത്തിന് തടയിട്ടത്. തുടര്‍ന്ന് ക്രമാനുഗതമായി തിരുത്തല്‍ നേരിട്ട ക്രൂഡ് ഓയില്‍ വിലയിലെ വ്യതിയാനത്തിനുനുസരിച്ച് ജൂണ്‍ മാസത്തിലെ കിഴിവ് ബാരലിന് 14 ഡോളറായും ഓഗസ്റ്റ് മാസത്തില്‍ 6 ഡോളറായും കുറഞ്ഞു.

ഇറാഖ്

എന്നാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്ന ഇറാഖ് ആകട്ടെ റഷ്യയില്‍ നിന്നുള്ളതിനേക്കാള്‍ 9 ഡോളര്‍ കുറവിനാണ് ജൂണ്‍ മാസത്തില്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇറാഖില്‍ നിന്നും രാജ്യത്തേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായി. ഇതിനിടെ വീണ്ടും വിലയിടിഞ്ഞപ്പോള്‍ സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവും ഉയര്‍ന്നതോടെ ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യയുടെ സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

റഷ്യ

ഇതിനിടെ വില പരിധി നിശ്ചയിക്കാനുള്ള ജി-7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാന്‍ വീണ്ടും വന്‍ വിലക്കുറവില്‍ ക്രൂഡ് ഓയില്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ ഇന്ത്യയെ അറിയിച്ചു. വിശദമായ ചര്‍ച്ചയ്ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാമെന്നാണ് ഇന്ത്യ റഷ്യയെ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇറാഖ് വാഗ്ദാനം ചെയ്തിട്ടുള്ളതിനേക്കാള്‍ വന്‍തോതില്‍ കുറഞ്ഞ വിലയാണ് റഷ്യ മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നതുവരെ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണവില ഇറക്കുമതി ഇന്ത്യ തുടരുമെന്നാണ് ലഭിക്കുന്ന സൂചന.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X