മിഡിൽ ഈസ്റ്റിൽ ഇറാനുമായുള്ള പിരിമുറുക്കങ്ങൾക്കിടെ ഇറാഖിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് തിങ്കളാഴ്ച എണ്ണവില 2 ശതമാനത്തിലധികം ഉയർന്നു. ബ്രെന്റ് ബാരലിന് 70 ഡോളറിന് മുകളിലാണ് ഉയർന്നിരിക്കുന്നത്. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 70.27 ഡോളറിലെത്തി. 1.67 ഡോളർ അഥവാ 2.4 ശതമാനം വർദ്ധനവാണിത്.
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 64.39 ഡോളറായി നിരക്ക്. 1.34 ഡോളർ അഥവാ 2.1 ശതമാനം വർദ്ധനവാണിത്. ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇറാഖിൽ യുഎസ് വ്യോമാക്രമണം നടത്തി ഇറാനിലെ ഉന്നത കമാൻഡർ കാസെം സൊലൈമാനിയെ കൊലപ്പെടുത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വിലയിൽ 3 ശതമാനത്തിലധികം വർദ്ധനനുണ്ടായി.
അമേരിക്കയുടെ ഇറാൻ ഉപരോധത്തിൽ അയവില്ല; അമേരിക്കയെ പിണക്കി ഇന്ത്യ, ഇറാൻ എണ്ണ ഇറക്കുമതി പുനരാരംഭിക്കുമോ
ലോകത്തെ എണ്ണ ഉൽപാദനത്തിന്റെ പകുതിയോളം വരുന്ന പ്രദേശമാണ് ഇറാൻ. ഇവിടെ നിന്നുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള സംഘർഷത്തിനാണ് അമേരിക്ക നടത്തിയ കൊലപാതകത്തിലൂടെ ആശങ്ക നിലനിൽക്കുന്നത്. യുഎസ് സൈനികർ രാജ്യത്ത് നിന്ന് പിന്മാറാൻ നിർബന്ധിതരാകുകയാണെങ്കിൽ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളിലെ (ഒപെക്) രണ്ടാമത്തെ വലിയ ഉൽപാദകരായ ഇറാഖിന്മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. ഇറാഖിൽ നിന്ന് പുറത്തുപോകാൻ ബാഗ്ദാദ് നേരത്തെ തന്നെ അമേരിക്കയോടും മറ്റ് വിദേശ സൈനികരോടും ആവശ്യപ്പെട്ടിരുന്നു.
കാസെം സൊലൈമാനിയുടെ കൊലപാതകത്തിന് എതിരെ തെഹ്‌റാൻ തിരിച്ചടിച്ചാൽ അമേരിക്ക ഇറാനെതിരെ പ്രതികാരം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. 2020ൽ എണ്ണവില ബാരലിന് 65 ഡോളർ മുതൽ 75 ഡോളർ വരെ ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.