ആശങ്കയായി സെന്യാർ ചുഴലിക്കാറ്റ് വരുന്നു, കനത്ത മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ സ്കൂളുകൾക്ക് അവധി
മലാക്ക് കടലിടുക്കിനും അതിനോട് ചേർന്നുള്ള ദക്ഷിണ ആൻഡമാൻ കടലിലും രൂപപ്പെട്ട ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ഒരു ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഈ ന്യൂനമർദം നിലവിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ആൻഡമാൻ കടലിൽ ഒരു ന്യൂനമർദമായി ശക്തിപ്പെട്ടേക്കാം. അതേസമയം കൃത്യമായ പാത നിർണ്ണയിക്കാൻ ഇനിയും സമയമായിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
ചുഴലിക്കാറ്റ് തമിഴ്‌നാട്-ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമോ അതോ ഒഡീഷയിലേക്കോ ബംഗ്ലാദേശിലേക്കോ മാറുമോ എന്നും വ്യക്തമല്ല. ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
സെന്യാർ ചുഴലിക്കാറ്റ്
ന്യൂനമർദ്ദം ശക്തിപ്രാപിച്ച് പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറിയാൽ അതിന് 'സെന്യാർ' എന്ന് പേരിടും. "സിംഹം" എന്ന് ആർത്ഥം വരുന്ന ഈ പേര് വടക്കേ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിൽ സംഭാവന നൽകുന്ന 13 അംഗരാജ്യങ്ങളിൽ ഒന്നായ യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് നിർദ്ദേശിച്ചത്. വടക്കേ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ന്യൂഡൽഹിയിലെ റീജിയണൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്റർ (RSMC) ആണ്. ലോക കാലാവസ്ഥാ സംഘടന (WMO) യുടെയും ഐക്യരാഷ്ട്രസഭയുടെ ഏഷ്യ, പസഫിക് സാമ്പത്തിക സാമൂഹിക കമ്മീഷന്റെയും (ESCAP) മേൽനോട്ടത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ആണ് ഇത് നടത്തുന്നത്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ശക്തമായ ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുന്നതിന് ബംഗാൾ ഉൾക്കടൽ പേരുകേട്ടതാണ് . ഒക്ടോബർ അവസാനത്തിൽ ഉണ്ടായ മോന്ത എന്ന ചുഴലിക്കാറ്റ് രണ്ട് മരണങ്ങൾക്ക് കാരണമാവുകയും 80,000 ഹെക്ടറിലധികം വിളകൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
കേരളത്തിലും മഴ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശബരിമല തീർത്ഥാടകർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
തമിഴ്നാട്ടിലും കനത്തമഴ
തമിഴ്‌നാട്ടിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നിലവിൽ 12 ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് തമിഴ്‌നാട് വിവിധ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡിയുടെ പത്രക്കുറിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Click it and Unblock the Notifications


