സംസ്ഥാനത്ത് റേഷൻ വിതരണം തുടങ്ങി, 10.90 രൂപ നിരക്കില്‍ അധികം അരി കിട്ടും, മണ്ണെണ്ണ 1 ലിറ്റർ
ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നുമുതൽ ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി ആയിരുന്നു. അതുകൊണ്ടാണ് വിതരണം ഇന്നുമുതൽ ആരംഭിച്ചത്. ക്രിസ്തുമസ് പ്രമാണിച്ച് റേഷൻ സാധനങ്ങളുടെ അളവിൽ വ്യത്യാസമുണ്ട്. എന്താണ് ആ വ്യത്യാസമെന്ന് നോക്കാം. അതോടൊപ്പം സപ്ലൈകോയിലും സാധനങ്ങളുടെ വില കുറവാണ്.
റേഷൻ കൂടുതൽ കിട്ടും
ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. കഴിഞ്ഞമാസം വെള്ള കാർഡ് ഉടമകൾക്ക് 5 കിലോഗ്രാമും നീല കാർഡിന് 2 കിലോഗ്രാമും വീതമായി സാധാരണ വിഹിതവുമായിരുന്നു ലഭിച്ചത്.

സപ്ലൈകോയിൽ വില കുറവ്
സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ നല്ലത് സപ്ലൈകോ ആണ്. പൊതുവിപണിയിൽ വെളിച്ചെണ്ണ വില ഉയർന്ന് നിൽക്കുന്നത് കൊണ്ട് തന്നെ സപ്ലൈകോയിൽ നിന്നും ലാഭത്തിൽ വെളിച്ചെണ്ണ വാങ്ങാം. ഈ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ നല്‍കുന്നുണ്ട്. വനിതകള്‍ക്ക് സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനംവരെ അധിക വിലക്കുറവുമുണ്ട്.
ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ പഞ്ചസാര അഞ്ചുരൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്കുമേല്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ കിട്ടും. കൂടാതെ, ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രിസ്മസ് ചന്ത നടത്തപ്പെടും. താലൂക്കുതലത്തില്‍ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും ചന്തകളുണ്ടായിരിക്കുന്നതാണ്.
പച്ചക്കറി വില ഉയർന്നു തന്നെ
അതേസമയം സംസ്ഥാനത്ത് പച്ചക്കറി വില ഉയരത്തിലാണ്. മുരിങ്ങയ്ക്കായ കിലോയ്ക്ക് 500 മുതൽ 600 രൂപ വരെയാണ് ചില്ലറ വിപണിയിലെ വില. പൊതുവേ മുരിങ്ങയുടെ സീസൺ അല്ലാത്തതും തമിഴ്നാട്, കർണാടക തുടങ്ങിയ പ്രധാന വിതരണ കേന്ദ്രങ്ങളിൽ ഉണ്ടായ കനത്ത മഴയും ചുഴലിക്കാറ്റും കാരണം മുരിങ്ങ കൃഷിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതും വിലക്കയറ്റത്തിന് കാരണമായി.വെള്ളരി വില തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ 100 രൂപ കടന്നു. ഏതാനും ദിവസമായി കോഴിയിറച്ചി വില 115 രൂപ മുതൽ 120 രൂപ വരെയായി കുറഞ്ഞിട്ടുണ്ടെങ്കിലും കോഴിമുട്ട ഒന്നിന് ഏഴ് രൂപ മുതൽ 7.50 രൂപ വരെയാണ് ചില്ലറ മാർക്കറ്റ് വില. മൊത്ത വ്യാപാരികൾ 6.50 രൂപയ്ക്കാണ് ചില്ലറ വ്യാപാരികൾക്ക് മുട്ട നൽകുന്നത്.


Click it and Unblock the Notifications


