നിങ്ങൾ ഉപയോഗിക്കുന്നത് സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ആണോ? എങ്കിൽ നിശ്ചിത തീയതിക്കുള്ളിൽ ക്രെഡിറ്റ് കാർഡ് ബില്ല് അടച്ചില്ലെങ്കിൽ ജനുവരി 1 മുതൽ വൻ തുക പലിശ ഇനത്തിൽ ഈടാക്കും. പലിശ നിരക്കിലെ പുതിയ വർദ്ധനവിനെക്കുറിച്ച് സിറ്റിബാങ്ക് ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റി ബാങ്കിലെ മറ്റ് കാർഡ് ഉടമകൾക്കും സമാനമായ നിർദ്ദേശങ്ങൾ നൽകിയിരിക്കാം.
സിറ്റി ബാങ്ക് അറിയിച്ചതനുസരിച്ച് ജനുവരി 1 മുതൽ സിറ്റിബാങ്ക് ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് ഉടമകൾ ഓപ്പണിംഗ് ബാലൻസിനും പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള കൂടുതൽ ഇടപാടുകൾക്കും പ്രതിവർഷം 4.8 ശതമാനം വരെ കൂടുതൽ പലിശ നൽകണം. നിലവിൽ കാർഡ് ഉടമകളിൽ നിന്ന് 37.2%, 39%, 40.8%, 42% എന്നിങ്ങനെ നാല് സ്ലാബ് നിരക്കുകളാണ് ബാങ്ക് ഈടാക്കുന്നത്. ജനുവരി 1 മുതൽ ഈ സ്ലാബ് നിരക്കുകൾ യഥാക്രമം 42%, 42%, 42%, 43.2% എന്നിങ്ങനെയായി പരിഷ്‌കരിക്കുന്നതാണ്.

നിശ്ചിത തീയതിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ കെഡിറ്റ് കാർഡ് ഉടമകൾ കുടിശ്ശികയുടെ കുറഞ്ഞത് 5 ശതമാനം പിഴയായി നൽകണം. ഈ പിഴ 500 രൂപയോ അതിൽ കൂടുതലോ ആവാം അതിനൊപ്പം ഈ തുകയുടെ 18 ശതമാനം ജിഎസ്‌ടിയും ഈടാക്കും. കൂടാതെ നിശ്ചിത തീയതിക്കുള്ളിൽ കുടിശ്ശിക തുക മുഴുവൻ അടച്ചു തീർത്തില്ലെങ്കിൽ ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശരഹിത കാലയളവ് ലഭിക്കുകയുമില്ല. മിക്ക ബാങ്കുകളും കെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 45 മുതൽ 51 ദിവസം വരെ പലിശരഹിത കാലയളവ് നൽകാറുണ്ട്. കുടിശ്ശിക തുക മുഴുവനായും അടയ്‌ക്കാതെ നടത്തുന്ന പുതിയ ഇടപാടുകൾക്ക് പലിശ രഹിത കാലയളവ് ലഭിക്കുന്നതല്ല. സിറ്റി ബാങ്കിനെ പിന്തുടർന്ന് മറ്റ് ക്രെഡിറ്റ് കാർഡ് സ്ഥാപനങ്ങളും ഉടൻ തന്നെ പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കാം.


Click it and Unblock the Notifications