മൂന്ന് മാസത്തിനുള്ളിൽ ടോൾ പ്ലാസകളിൽ ജിപിഎസ് ട്രാക്കിംഗ്: നിർണ്ണായക പരിഷ്കാരത്തിനൊരുങ്ങി ഗതാഗതമന്ത്രി
ദില്ലി: രാജ്യത്തെ ടോൾ പ്ലാസകൾ അടിമുടി പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളും ജിപിഎസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തരത്തിലേക്ക് പരിഷ്കരിക്കുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് വ്യക്തമാക്കിയിട്ടുള്ളത്. ആഗസ്റ്റ് 11ന് സിഐഐയുടെ വാർഷിക യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.
രാജ്യത്ത് നിലവിൽ ജിപിഎസ് ട്രാക്കിംഗ് സംവിധാനമുള്ള ടോൾ ബൂത്തുകൾ നിവവിലില്ല. അതുകൊണ്ട് ഗതാഗതമന്ത്രാലയം രാജ്യത്ത് ഈ സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. രാജ്യത്തെ ടോൾ പ്ലാസകൾക്ക് പകരം ജിപിഎസ് അധിഷ്ഠിത ട്രാക്കിംഗ് ടോൾ സംവിധാനം ഏർപ്പെടുത്താൻ അടുത്ത മൂന്ന് മാസത്തിനുള്ളിൽ സർക്കാർ പുതിയ നയം കൊണ്ടുവരുമെന്ന് കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച പറഞ്ഞു.

ജിപിഎസ് അധിഷ്ഠിത ട്രാക്കിംഗ് സംവിധാനങ്ങളെക്കുറിച്ച് സംസാരിച്ച ഗഡ്കരി, അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് ഇത് സംബന്ധിച്ച നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനുള്ളിൽ ഒരു വ്യക്തമായ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ, ദില്ലിയിൽ നിന്ന് ഡെറാഡൂണിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ എത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിൽ നിന്ന് ഹരിദ്വാറിലേക്ക് രണ്ട് മണിക്കൂറിനുള്ളിലും; രണ്ട് മണിക്കൂറിനുള്ളിൽ ദില്ലിയിൽ നിന്ന് ചണ്ഡീഗഡിലേക്കും എത്താനുള്ള സൌകര്യമൊരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത ആറ് മാസത്തിനുള്ളിൽ, ദില്ലിയിൽ നിന്ന് ജയ്പൂരിലേക്ക് ഒന്നര മണിക്കൂറിനുള്ളിൽ എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഈ പദ്ധതി നടപ്പിലായാൽ രാജ്യത്ത് ഇപ്പോഴത്തെ നിലയിലുള്ള ടോൾ ബൂത്തുകൾ പ്രവർത്തനരഹിതമാകും. സർക്കാരിന്റെ കണക്ക് അനുസരിച്ച്, 93 ശതമാനം വാഹനങ്ങളും ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ടോൾ അടയ്ക്കുന്നുണ്ടെങ്കിലും ബാക്കിയുള്ള 7 ശതമാനം ഇരട്ടി ടോൾ അടച്ചിട്ടും ഇതുവരെയും ഫാസ്റ്റാഗ് സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
"ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഇപ്പോഴത്തെ നിലയിലുള്ള ടോൾ ബൂത്തുകളും നീക്കം ചെയ്യുമെന്ന് സഭയ്ക്ക് ഉറപ്പ് നൽകുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനർത്ഥം ജിപിഎസ് വഴി ടോൾ പിരിവ് നടക്കുമെന്നാണ്. ജിപിഎസ് ഇമേജിംഗ് അടിസ്ഥാനമാക്കിയാണ് പണം ശേഖരിക്കുക," മാർച്ചിൽ ലോക്സഭ മാർച്ചിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ടോൾ അടയ്ക്കുന്നതിനുള്ള സംവിധാനം 2016ലാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
ഫെബ്രുവരി 16 മുതൽ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ രാജ്യത്തെ ഇലക്ട്രോണിക് ടോൾ പ്ലാസകളിൽ ഇരട്ടി ടോൾ നൽകണമെന്നായിരുന്നു ചട്ടം. ടാഗുകൾ നിർബന്ധമാക്കുന്നത് ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേ സമയം തന്നെ റോഡ് നിർമ്മാണ ചെലവ് പരിമിതപ്പെടുത്തുന്നതിനായി റോഡുകൾ നിർമ്മിക്കുമ്പോൾ സിമന്റ്, സ്റ്റീൽ എന്നിവയുടെ ഉപയോഗം കുറയ്ക്കാൻ റോഡ് നിർമ്മാണ കമ്പനികളോട് ഗഡ്കരി ആവശ്യപ്പെട്ടു. റോഡുകളുടെ നിർമ്മാണത്തിൽ സിമന്റിന്റെയും സ്റ്റീലിന്റെയും വിലയും അളവും കുറയ്ക്കുന്നതിന് നവീകരണങ്ങളുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം കൺസൾട്ടന്റുകളോട് ആവശ്യപ്പെട്ടു.


Click it and Unblock the Notifications


