ദില്ലി; രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഉയരും.കേന്ദ്ര സര്‍ക്കാര്‍ വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് കൊണ്ടുവന്നതോടെയാണ് ഇത്. ഇന്ധന വിലയിലെ തുടർച്ചയായ വർധനവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ മിനിമം ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവ് വരുത്തിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളും സഞ്ചാരികള്‍ക്ക് നിര്‍ബന്ധിത ആര്‍സി-പിസിആര്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധിതമാക്കിയതിനെ തുടര്‍ന്നാണ് ഇത്. അതുകൊണ്ട് വിമാന യാത്രയുടെ നിലവിലുള്ള 80 ശതമാനം ശേഷി തന്നെ തുടരാനും മിനിമം വിമാന നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കാനും ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ തീരുമാനമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദ്ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.
എന്നാല്‍ മാസത്തില്‍ മൂന്നു ദിവസം 3.5 ലക്ഷം യാത്രക്കാര്‍ എന്ന നിലയില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണമെത്തിയാല്‍ പിന്നീട് വിമാനത്തിന്റെ യാത്രക്കാരുടെ ശേഷി 100 ശതമാനമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.സർക്കാർ അനുവദിക്കുന്ന തുടർച്ചയായ രണ്ടാമത്തെ നിരക്ക് വർധനയാണിത്.
ഫെബ്രുവരിയില്‍ 1- മുതല്‍ 30 ശതമാനം വരെ വര്‍ധനവ് ആണ് ഉണ്ടായത്. ഇതനുസരിച്ച് ഏഴ് ബാന്‍ഡുകളാണു ഉള്ളത്. 40 മിനിറ്റില്‍ താഴെ യാത്രാ ദൈര്‍ഘ്യമുള്ള ആദ്യ ബാന്‍ഡിലെ കുറഞ്ഞ നിരക്ക് 2000 ആയിരുന്നു. ഇത് 2200 ആക്കി. ഉയര്‍ന്ന നിരക്ക് 6000ത്തില്‍ നിന്ന് 7800 ആക്കി. തുടര്‍ന്നു വരുന്ന ബാന്‍ഡുകളായ 40-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ് എന്നിങ്ങനെയുള്ള മറ്റ് ആറ് ബാന്‍ഡുകളില്‍ 2800-9800, 3300-11700, 3900-13000, 5000-16900, 6100-20400, 7200-24200 എന്നിങ്ങനെയാണ് വര്‍ധനവ്. എങ്കിലും ആവശ്യക്കാർ കുറവായതിനാൽ മിക്ക ടിക്കറ്റുകളും കുറഞ്ഞ ബാന്‍ഡിലാണ് വില്‍ക്കപ്പെടുന്നത്.


Click it and Unblock the Notifications