ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലൊഴികെ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് (മെയ് 25) മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കൊറോണ വൈറസ് മഹാമാരി വ്യാപനം കുറയ്ക്കുനതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രാജ്യത്ത് വിമാന സർവ്വീസുകളും നിർത്തി വച്ചിരിക്കുകയായിരുന്നു. വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിനായി വിവിധ സംസ്ഥാന സർക്കാരുകളുമായി ദിവസങ്ങളായി കടുത്ത ചർച്ചകൾ നടത്തി വരികയായിരുന്നുവെന്നും പുരി ട്വീറ്റ് ചെയ്തു.
വ്യോമയാന മന്ത്രാലയം
ആഭ്യന്തര വിമാന സർവീസ് ഉടമകളും എയർപോർട്ട് ഓപ്പറേറ്റർമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രാലയം മെയ് 25 മുതൽ ആഭ്യന്തര വിമാന സർവ്വീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മാർഗ നിർദ്ദേശങ്ങളും ചർച്ച ചെയ്തു. മെയ് 26 മുതൽ ആന്ധ്രയിലെ വിജയവാഡ, വിശാഖ് വിമാനത്താവളങ്ങളിൽ നിന്ന് സർവ്വീസ് ആരംഭിക്കും. പശ്ചിമ ബംഗാളിൽ നിന്ന് മെയ് 28 മുതൽ പരിമിതമായ തോതിൽ സർവ്വീസ് പുനരാരംഭിക്കും.
സർവ്വീസുകൾ ഭാഗികം
മെയ് 26 മുതൽ ആന്ധ്രാപ്രദേശിൽ പ്രവർത്തനം പരിമിതമായ തോതിൽ ആരംഭിക്കും. തമിഴ്‌നാട്ടിനെ സംബന്ധിച്ചിടത്തോളം ചെന്നൈയിൽ പരമാവധി 25 വിമാനങ്ങൾ എത്തിച്ചേരും. എന്നാൽ എത്ര വിമാനങ്ങൾ ഇവിടെ നിന്ന് പുറപ്പെടും എന്നതിന് പരിധിയില്ല. മുംബൈയിൽ മൂന്നിലൊന്ന് സർവ്വീസുകൾ മാത്രമേ പ്രവർത്തിക്കൂ. മുംബൈ വിമാനത്താവളം പ്രതിദിനം 50 ആഭ്യന്തര വിമാനങ്ങളും ഹൈദരാബാദ് വിമാനത്താവളം തിങ്കളാഴ്ച മുതൽ 30 ആഭ്യന്തര വിമാന സർവീസുകളും കൈകാര്യം ചെയ്യും.
പശ്ചിമ ബംഗാൾ
കഴിഞ്ഞ ദിവസത്തെ ഉംപൺ ചുഴലിക്കാറ്റിൽ ഉണ്ടായ വൻ നാശനഷ്ടത്തെത്തുടർന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബാഗ്ഡോഗ്ര വിമാനത്താവളങ്ങൾ വ്യാഴാഴ്ച മുതൽ 20 വിമാനങ്ങൾ മാത്രമേ കൈകാര്യം ചെയ്യൂ. ഇൻകമിംഗ് ഫ്ലൈറ്റുകളുടെ എണ്ണം പ്രതിദിനം 25 ആയി പരിമിതപ്പെടുത്തുമെന്നും കോയമ്പത്തൂർ, മധുര, ട്രിച്ചി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ സർവീസ് നടത്തുമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ അറിയിച്ചു.
തമിഴ്നാട്
വിമാനങ്ങൾ പുനരാരംഭിക്കുന്നതിലെ അനിശ്ചിതത്വം അവസാനിപ്പിച്ച തമിഴ്‌നാട് സർക്കാർ ആഭ്യന്തര വിമാന യാത്രയ്ക്കുള്ള മാർഗ നിർദ്ദേശങ്ങൾ അറിയിച്ചു. എല്ലാ യാത്രക്കാരും കോവിഡ് -19 ന്റെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് അറിയാൻ തെർമൽ സ്ക്രീനിംഗിന് വിധേയരാകുമെന്നും രോഗലക്ഷണമില്ലാത്ത ആളുകൾ 14 ദിവസത്തേക്ക് ക്വാറന്റൈനിന് വിധേയമാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.


Click it and Unblock the Notifications