ഒക്ടോബർ 10 നാണ് 2025-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിക്കുക. ഒരു വ്യക്തിയെയോ സംഘടനയെയോ മാത്രമേ തിരഞ്ഞെടുക്കൂ. വിജയിക്ക് മെഡൽ, പ്രശസ്തി പത്രം, ഏകദേശം 10.5 കോടി രൂപയും ലഭിക്കും. അതോടൊപ്പം ആഗോള അംഗീകാരവും. ഫോർബ്‌സിന്‍റെ കണക്കനുസരിച്ച് ഈ വർഷം 338 നോമിനികൾ ഉണ്ട്. എന്നാൽ ഇത്തവണ മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. സമാധാന നോബേൽ എനിക്ക് തരണമെന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് രംഗത്തുണ്ട്. ഒരുപക്ഷെ നോബേൽ സമ്മാനങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റ് നോബേൽ തനിക്ക് തരണമെന്ന് വാശി പിടിക്കുന്നതും അതിനായി സമ്മർദ്ദം ചെലുത്തുന്നതും.
എങ്ങനെയാണ് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ തിരഞ്ഞെടുക്കുന്നത്..? ട്രംപിന് കിട്ടാനുള്ള സാധ്യത ഉണ്ടോ..? നമുക്ക് വിശദമായി പരിശോധിച്ച് നോക്കാം.
തിരഞ്ഞെടുപ്പ് രീതി
സ്വീഡിഷ് വ്യവസായിയായിരുന്ന ആൽഫ്രഡ് നോബേലിന്‍റെ 1895-ലെ വിൽപത്രത്തിലൂടെയാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം സൃഷ്ടിക്കപ്പെട്ടത്. സമാധാനം, നിരായുധീകരണം, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചവർക്കാണ് നോബേൽ സമ്മാനം നൽകുക. നോർവീജിയൻ പാർലമെന്‍റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോർവീജിയൻ നോബൽ കമ്മിറ്റിയാണ് വിജയിയെ തിരഞ്ഞെടുക്കുക. ആഗോള സംഭവങ്ങൾ, പ്രവണതകൾ, സമാധാന ശ്രമങ്ങൾ എന്നിവ പഠിച്ചാണ് അവർ തീരുമാനമെടുക്കുന്നത്.
സർക്കാരുകൾ, രാഷ്ട്രത്തലവന്മാർ, പ്രൊഫസർമാർ, മുൻ വിജയികൾ തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്നാണ് നാമനിർദ്ദേശങ്ങൾ വരുന്നത്. ചില നാമനിർദ്ദേശകർ അവരുടെ തിരഞ്ഞെടുക്കലുകൾ വെളിപ്പെടുത്തുന്നുണ്ടെങ്കിലും, നോമിനികളുടെ പൂർണ്ണ പട്ടിക 50 വർഷമായി രഹസ്യമായി തുടരുന്നു.
ട്രംപിന്‍റെ അവകാശവാദം
ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം തനിക്ക് നൽകണമെന്നാണ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെടുന്നത്. അതിന് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാര്യം ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടയാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളായിരുന്നു. താൻ ഇടപെട്ടതിന് ശേഷം നാല് ദിവസത്തിനുള്ളിൽ സംഘർഷം അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ അവകാശവാദങ്ങളെ ഇന്ത്യ തള്ളിയിരുന്നു.

ലോകത്തെ വിവിധ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനുള്ള തന്‍റെ ശ്രമങ്ങളെ അവഗണിച്ച്, 'ഒന്നും ചെയ്യാത്ത ആര്‍ക്കെങ്കിലും' നൊബേല്‍ കമ്മിറ്റി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാരോ ഹമാസോ തന്റെ 20 ഇന സമാധാന പദ്ധതി അംഗീകരിച്ചിട്ടില്ലെങ്കിലും, ഇസ്രായേല്‍-ഹമാസ് യുദ്ധം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെടുന്നു.
തനിക്ക് പുരസ്‌കാരം നല്‍കാതിരിക്കുന്നത് 'നമ്മുടെ രാജ്യത്തിന് വലിയ അപമാനമായിരിക്കും' എന്ന് പറഞ്ഞ അദ്ദേഹം, തനിക്കായി പുരസ്‌കാരം വേണ്ടെന്നും വ്യക്തമാക്കി: 'എനിക്കിത് വേണ്ട. രാജ്യത്തിന് ഇത് ലഭിക്കണം.' എന്താണ് ട്രംപിന്‍റെ വാക്കുകൾ. തിയോഡോർ റൂസ്‌വെൽറ്റ്, വുഡ്രോ വിൽസൺ, ജിമ്മി കാർട്ടർ, ബരാക് ഒബാമ എന്നിവരാണ് ഇതിന് മുൻപ് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ പ്രസിഡന്‍റുമാർ.
സാധ്യത തള്ളി പ്രമുഖർ
"ട്രംപിന് സമാധാന സമ്മാനം ലഭിക്കാൻ ഒരു സാധ്യതയുമില്ല," എന്ന് നോബൽ ചരിത്രകാരനായ ആസ്ലെ സ്വീൻ പറഞ്ഞതായി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗാസയിലെ യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണച്ച യുഎസ് പ്രസിഡന്റിന്റെ നടപടിയാണ് അദ്ദേഹത്തിന് ലഭിക്കാത്തതിന്റെ കാരണങ്ങളിലൊന്ന് എന്ന് സ്വീൻ ചൂണ്ടിക്കാട്ടി. പകരം, സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന മാനുഷിക സംഘടനകൾ, പത്രപ്രവർത്തകർ അല്ലെങ്കിൽ യുഎൻ സ്ഥാപനങ്ങൾ എന്നിവയിലേക്ക് കമ്മിറ്റി ശ്രദ്ധ തിരിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications