ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പിടിച്ചുയർത്തി മണിമാന് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മൃതദേഹം ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ സംസ്കരിച്ചു. പാർട്ടി നേതാക്കളും പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചതിന് ശേഷം രാവിലെ 9:30 നാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) ആസ്ഥാനത്ത് നിന്ന് ഡോ. മൻമോഹൻ സിംഗിന്റെ അന്ത്യയാത്ര യമുനാതീരത്തെ നിഗംബോധ് ഘട്ടിലേത്ത് കൊണ്ടുപോയത്.
രാഷ്ട്രപതി ദ്രൗപതി മുർമു, വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കും ചടങ്ങിൽ പങ്കെടുത്തു.
മാത്രമല്ല പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 26 വ്യാഴാഴ്ച രാത്രി ഡൽഹി എയിംസിൽ വെച്ചായിരുന്നു ഡോ. മൻമോഹൻ സിംഗിന്റെ അന്ത്യം. ഇത് രാജ്യത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായി കണക്കാക്കാം. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കൈ പിടിച്ചുയർത്തിയ സാമ്പത്തിക വിദഗ്ധനായിരുന്നു അദ്ദേഹം. സൗമ്യശീലനായിരുന്നെങ്കിലും ശക്തമായ നിലപാടുകൾ എടുത്തിരുന്ന മൻമോഹൻ സിംഗിനെയും ഇന്ത്യ കണ്ടിരുന്നു.

സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, യൂണിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റത്തിന്റെ രൂപീകരണം, വിവരാവകാശ നിയമം, ഇന്ത്യ-യുഎസ് സിവില്‍ നൂക്ലിയര്‍ കരാര്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. 1991ൽ കോൺഗ്രസിൽ എത്തിയതു മുതൽ സാമ്പത്തിക രംഗത്തെ ഓരോ ഉയർച്ചക്കും പിന്നിൽ ഡോ. മൻമോഹൻ സിംഗ് എന്ന പേര് വ്യക്തമാണ്.
"സമകാലിക മാധ്യമങ്ങളെക്കാളും പാർലമെൻ്റിലെ പ്രതിപക്ഷ പാർട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നു." എന്നായിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങുന്നതിനു മുന്നേ അദ്ദേഹം പറഞ്ഞിരുന്നത്. 10 വർഷങ്ങൾക്കിപ്പുറം അദ്ദേഹം ആയിരുന്നു ശരി എന്നും തെളിയിക്കപ്പെട്ടതാണ്. മൻമോഹൻ സിംഗ് എന്ന പേര് ഇപ്പോൾ ചരിത്രമായി മാറിയിരിക്കുന്നു.
ഡോ. മൻമോഹൻ സിംഗിനോടുള്ള ആദര സൂചകമായി ഭൂട്ടാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.


Click it and Unblock the Notifications