വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കണമെന്ന നിർണായക നീക്കത്തിനൊരുങ്ങി ഇലക്ഷൻ കമ്മീഷൻ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയാ ആണെന്ന് വ്യക്തമാക്കാൻ നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ ആധാർ വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി വരുമെന്നും, എങ്കിൽ മാത്രമേ ഈ പ്രോസസ്സിൽ നിന്ന് പുറത്തു കടക്കാൻ കഴിയുകയുള്ളൂ എന്നും കഴിഞ്ഞ ദിവസം നടന്ന ഉന്നതല യോഗത്തിൽ തീരുമാനിച്ചു.
ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രേഖകളാണ് വോട്ടർ ഐഡിയും ആധാർ കാർഡും ഇവ ബന്ധിപ്പിക്കുന്നതിലൂടെ ഓരോ ഇന്ത്യൻ പൗരന്റെയും വ്യക്തിഗത വിവരങ്ങളെല്ലാം തന്നെ എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയും. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ് നിലവിൽ ലിങ്കിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.
നിർണായക നീക്കത്തിനു വേണ്ടി സംഘടിപ്പിച്ച കഴിഞ്ഞ ദിവസത്തെ യോഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളും, പ്രതിപക്ഷവും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പുതുക്കിയ തീരുമാനം.

വർഷങ്ങൾക്കു മുൻപേ തന്നെ അതായത് 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. എന്നാൽ 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ അന്ന് ശേഖരിച്ചെങ്കിലും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാൻ സാധിച്ചിട്ടില്ല. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് സർക്കാർ ഇത് അവതരിപ്പിച്ചത്. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സാധ്യതയുണ്ട് എന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ വ്യക്തതയില്ല.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാർട്ടികളുടെ വിമർശനം
വോട്ടർ പട്ടികയിൽ ഫേക്ക് വോട്ടർമാരുള്ളതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ യോഗം നടന്നത്. പ്രതിപക്ഷമായ ഇന്ത്യ സഖ്യം, വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികകളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ചു.
വോട്ടർ ഐഡി നമ്പറുകൾ തെറ്റായി ഉപയോഗിക്കപ്പെടുന്നു എന്ന തൃണമൂൽ കോൺഗ്രസ് ആരോപണങ്ങൾക്കിടയിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, വോട്ടർ പട്ടികകളിൽ ക്രമക്കേടുകൾ നടക്കുന്നതായി പ്രസ്താവന നടത്തിയത്. ഒരേ സ്വരത്തിൽ എല്ലാവരും ക്രമക്കേടുകളെ ചൂണ്ടിക്കാട്ടിയത് കൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്.
വോട്ടർമാർ ആധാർ വിവരങ്ങൾ നൽകില്ല എന്ന് തീരുമാനിച്ചാൽ എന്ത് ചെയ്യും?
ഇപ്പോഴത്തെ ഫോം 6B പ്രകാരം ആധാർ നമ്പർ നൽകാൻ കഴിയാത്തവർക്ക് "എനിക്ക് ആധാർ ഇല്ലാത്തതിനാൽ അത് നൽകാൻ കഴിയില്ല" എന്നൊരു ഓപ്ഷൻ മാത്രമേ നിലവിൽ ഉള്ളു. ഇതിൽ വോട്ടർമാർക്ക് ആധാർ നൽകാതിരിക്കാമെന്ന് വ്യക്തമാക്കുന്ന ഒരു ഓപ്ഷൻ ഇല്ല. ഇതിനെതിരെ നിരവധി പരാതികൾ വന്ന സാഹചര്യത്തിലാണ് നിയമ മന്ത്രാലയം ഫോർം 6B പരിഷ്‌കരിക്കാൻ ഒരുങ്ങുന്നത്.
വോട്ടർ ഐഡിയും ആധാർ കാർഡും ബന്ധിപ്പിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമോ?
വോട്ടർ ലിസ്റ്റിലെ തെറ്റായ പേരുവിവരങ്ങളും, ഫെയ്ക്ക് വ്യക്തികളും മറ്റും ഈ ലിങ്കിങ് പ്രക്രിയ നടപ്പിലാക്കുന്നതോടെ ഇല്ലാതാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. എന്നാൽ അത് എത്രത്തോളം പ്രായോഗികമാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ആധാർ വിവരങ്ങൾ പങ്കിടാൻ താല്പര്യമില്ലാത്തവർക്ക് അതിന് കാരണം കാണിക്കൽ എന്ന ഒരു പ്രക്രിയ ഉള്ളതുകൊണ്ടുതന്നെ എത്രത്തോളം സുതാര്യമായി ഈ നിയമം നടപ്പിലാക്കാൻ കഴിയും എന്നതിനെക്കുറിച്ച് ഇപ്പോഴും സംശയം ഉടലെടുക്കുന്നുണ്ട്.


Click it and Unblock the Notifications