രാജ്യത്തെ സാമ്പത്തിക വളർച്ച കുറഞ്ഞു, മാന്ദ്യമില്ല: നിർമ്മലാ സീതാരാമൻ
രാജ്യം മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെന്ന് നിർമ്മലാ സീതാരാമൻ. സാമ്പത്തിക വളർച്ചയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നും പക്ഷേ അവ സാമ്പത്തിക മാന്ദ്യത്തിലോട്ട് എത്തില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. സർക്കാർ സ്വീകരിക്കുന്ന ഓരോ നടപടികളും രാജ്യത്തിന് വേണ്ടിയുള്ളതാണ്. ഇന്ത്യയിലെ വളർച്ചാ നിരക്ക് കുറഞ്ഞെങ്കിലും രാജ്യം ഒരു തരത്തിലുമുള്ള മാന്ദ്യത്തിലേക്ക് കടക്കില്ലെന്ന് നിർമ്മലാ സീതാരാമൻ സൂചിപ്പിച്ചു.

2014-19 -ലെ ജിഡിപി വളർച്ചാ നിരക്ക് ഉയർന്നെന്നും ലോൺ മേളകൾ സംഘടിപ്പിച്ച് 2.5 ലക്ഷം കോടി രൂപ വിതരണം ചെയ്തെന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. 70000 കോടി രൂപയുടെ മൂലധന ഇൻഫ്യൂഷൻ ബാങ്കുകളിൽ നടത്തിയത് വഴി ലിക്വിഡിറ്റി ഉയർത്താനായി. ഇരട്ട ബാലൻസ് ഷീറ്റ് പ്രതിസന്ധി ബാങ്കുകൾ നേരിട്ടത് ജിഡിപി കുറയാനുള്ള കാരണമാണ്. എന്നാൽ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്താനായി 32 പുനരുദ്ധാരണ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷം ജിഎസ്ടി വഴി ലക്ഷ്യമിട്ട 6.62 കോടി രൂപയില്‍ 3.26 കോടി രൂപ ഏഴു മാസത്തിനകം നേടിയതായും നിര്‍മ്മലാ സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി.


Click it and Unblock the Notifications


