കഴിഞ്ഞ 13 വര്‍ഷംകൊണ്ട് രാജ്യത്തെ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ താലികളുടെ (ഭക്ഷണവിഭവങ്ങൾ) വിലനിരക്ക് താങ്ങാവുന്ന നിലയില്‍ എത്തിയെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. വെജിറ്റേറിയന്‍ താലികളുടെ വിലനിലവാരം 29 ശതമാനം മെച്ചപ്പെട്ടു. നോണ്‍ വെജിറ്റേറിയന്‍ താലികളുടെ വിലനിലവാരം 18 ശതമാനത്തോളം കുറഞ്ഞതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍ വ്യക്തമാക്കി.

2006-07 മുതല്‍ 2019-20 കാലഘട്ടമാണ് പഠനത്തിന് ആധാരം. സാധാരണക്കാരന്റെ ജീവിതസാഹചര്യം വരച്ചുകാട്ടാന്‍ 'താലിനോമിക്‌സ്' എന്ന പ്രത്യേക അധ്യായംതന്നെ ഇത്തവണ സാമ്പത്തിക സര്‍വ്വേയില്‍ ധനമന്ത്രാലയം ഉള്‍പ്പെടുത്തി.
25 സംസ്ഥാനങ്ങളിലെ 80 നഗരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഉപഭോക്തൃ വിലസൂചിക വിലയിരുത്തിയാണ് താലിയുടെ വിലനിലവാരം മന്ത്രാലയം കണക്കാക്കിയത്. സര്‍വ്വേ പ്രകാരം വെജിറ്റേറിയന്‍ താലിയുടെ വില 2015-16 വര്‍ഷത്തിന് ഗണ്യമായി കുറഞ്ഞു. ഇതേസമയം, കഴിഞ്ഞവര്‍ഷം രാജ്യമെങ്ങുമുള്ള വെജിറ്റേറിയന്‍ താലി വിഭവങ്ങള്‍ക്ക് വിലവര്‍ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്തായാലും താലികളുടെ വില കുറഞ്ഞത് സാധാരണക്കാരന് ആശ്വാസമേകിയെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അഞ്ച് അംഗങ്ങളടങ്ങിയ ഒരു ശരാശരി കുടുംബം പ്രതിവര്‍ഷം 10,887 രൂപയാണ് ഈ ഇനത്തില്‍ വെജിറ്റേറിയന്‍ താലിയില്‍ പണം ലാഭിച്ചിരിക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ കുടുംബമെങ്കില്‍ ശരാശരി ലാഭം 11,787 രൂപയില്‍ വന്നു നില്‍ക്കും, സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി.
2014-15 കാലഘട്ടത്തിന് ശേഷമാണ് രാജ്യത്ത് ഭക്ഷണവിഭവങ്ങള്‍ക്ക് വില കുറഞ്ഞത്. ഈ കാലയളവില്‍ കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ പുനരുദ്ധരിച്ചു. തത്ഫലമായി ഉത്പാദനം കൂടി. വിപണിയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിലയില്‍ സുതാര്യതയും ദൃശ്യമായി - സര്‍വ്വേ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications