ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് മിന്ത്ര. എന്നാൽ ഇപ്പോൾ ഈ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. അതായത് ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരം ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് (FDI) പ്രകാരമുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് മിന്ത്രയ്‌ക്കെതിരെ പരാതി ഉയർന്നത്. 1,654.35 കോടി രൂപയുടെ എഫ്ഡിഐ നയങ്ങൾ ലംഘനങ്ങൾ ആരോപിച്ചാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പരാതി ഫയൽ ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മിന്ത്രയും അതിൻ്റെ അനുബന്ധ കമ്പനികളും മൾട്ടി-ബ്രാൻഡ് റീട്ടെയിൽ ട്രേഡിൽ (എംബിആർടി) ഏർപ്പെട്ടിരിക്കുകയും "ഹോൾസെയിൽ ക്യാഷ് & ക്യാരി" ബിസിനസുകൾ നടത്തുകയും നിലവിലുള്ള എഫ്ഡിഐ നയങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി ആരംഭിച്ചത്.
1999ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. ഇഡിക്ക് ലഭ്യമായ വിവരങ്ങൾ പ്രകാരം, "മിന്ത്ര ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് "ഹോൾസെയിൽ ക്യാഷ് & ക്യാരി" എന്ന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നതായും വിദേശ നിക്ഷേപകരിൽ നിന്ന് 1654,35,08,981 രൂപയ്ക്ക് തുല്യമായ എഫ്ഡിഐ സ്വീകരിച്ചതായും അവരുടെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും അനുബന്ധ സ്ഥാപനമായ വെക്ടർ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റതായും കണ്ടെത്തി".
മിന്ത്രയും വെക്ടർ ഇ-കൊമേഴ്‌സും ഒരേ ഗ്രൂപ്പിലെ കമ്പനികളാണെന്നും അന്വേഷണത്തിനിടെ ഇഡി കണ്ടെത്തി. മാത്രമല്ല, ബിസിനസ്സ്-ടു-കസ്റ്റമർ (B2C) ഇടപാടുകളെ ബിസിനസ്സ്-ടു-ബിസിനസ്സ് (B2B) ആയും പിന്നീട് ബി2C ആയും വിഭജിക്കാൻ വിക്ടർ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം, 2010 ഏപ്രിൽ 1 നും ഒക്ടോബർ 1 നും ഭേദഗതി ചെയ്ത എഫ്ഡിഐ നയം അനുസരിച്ച്, ഒരേ ഗ്രൂപ്പിൽ നിന്നുള്ള കമ്പനികൾക്ക് 25 ശതമാനത്തിന്റെ പരിധിക്കുള്ളിൽ മാത്രമേ മൊത്തം വിൽപ്പന അനുവദിക്കുള്ളൂ. എന്നാൽ മിന്ത്ര അതിന്റെ ഉൽപ്പന്നങ്ങളുടെ 99 ശതമാനവും വെക്ടറിന് വിറ്റു. അതിനാലാണ് ഈ കേസ് രജിസ്ട്രർ ചെയ്തത്.
മിന്ത്രയും അനുബന്ധ കമ്പനികളും FEMA നിയമത്തിലെ സെക്ഷൻ 6(3)(b) യും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എഫ്ഡിഐ നയവും ലംഘിച്ചതായും ഇത് 1,654 കോടി രൂപയുടെ വിദേശ നിക്ഷേപ തട്ടിപ്പിന് കാരണമായതായും ഇഡി വ്യക്തമാക്കുന്നു.
ഇഡിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മിന്ത്ര
ഇഡി നടപടിക്ക് മറുപടിയായി മിന്ത്ര ഒരു പ്രസ്താവന പുറത്തിറക്കി. "പരാതിയുടെ പകർപ്പോ അനുബന്ധ രേഖകളോ അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഈ വിഷയവുമായി ഏത് സമയത്തും അവരുമായി സഹകരിക്കാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്," എന്ന് കമ്പനി വ്യക്തമാക്കി.
ഇന്ത്യയുടെ ഇ-കൊമേഴ്‌സ് മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ നിയമങ്ങളെയും നടപ്പാക്കലിനെയും കുറിച്ചുള്ള ഒരു പുതിയ ചർച്ചയ്ക്കാണ് ഈ കേസിലൂടെ തുടക്കമിട്ടിരിക്കുന്നത്. ഇഡിയുടെ അടുത്ത നടപടികൾ കാത്തിരിക്കേണ്ടി വരും. നിലവിൽ ഇഡിയുടെ കണ്ടെത്തലുകളെല്ലാം മിന്ത്രക്ക് എതിരാണ്.


Click it and Unblock the Notifications