ലോക്ക്ഡൌൺ സമയത്ത് നഗരങ്ങളിലെ 10 തൊഴിലാളികളിൽ എട്ട് പേർക്ക് ജോലി നഷ്‌ടപ്പെട്ടുവെന്നും ഗ്രാമീണ മേഖലയിൽ 10 പേരിൽ 6 പേർക്കും തൊഴിൽ നഷ്ടമുണ്ടായെന്നും അസിം പ്രേംജി യൂണിവേഴ്‌സിറ്റി (എപിയു) നടത്തിയ സർവേയിൽ പറയുന്നു. അതേസമയം, ഗവൺമെന്റിന്റെ ധന ആനുകൂല്യങ്ങൾ നഗര പ്രദേശങ്ങളിലെ ദുർബലരായ കുടുംബങ്ങളിൽ മൂന്നിലൊന്ന് (36%) പേർക്ക് ലഭിച്ചുവെന്നും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിൽ പകുതിയിലധികം പേർക്കും ആനുകൂല്യങ്ങൾ ലഭിച്ചുവെന്നും സർവേ റിപ്പോർട്ടിൽ വ്യക്തമാക്കി.
സർവ്വേ റിപ്പോർട്ട്
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 4000 തൊഴിലാളികൾക്കിടയിലാണ് സർവ്വേ നടത്തിയത്. എപിയുവിലെ സെന്റർ ഫോർ സസ്റ്റെയിനബിൾ എംപ്ലോയ്‌മെന്റ് നടത്തിയ സർവേയിൽ പങ്കെടുത്ത 688 കർഷകരിൽ നാലിലൊന്ന് പേർക്കും പിഎം-കിസാൻ പദ്ധതിയിലൂടെ പണം ലഭിച്ചതായി കണ്ടെത്തി. സർവേയിൽ പങ്കെടുത്ത തൊഴിലാളികളും കൃഷിക്കാരും 500 രൂപ വരുമാനം രണ്ട് മുതൽ മൂന്ന് ദിവസത്തേയ്ക്ക് മതിയാകുമെന്ന് അഭിപ്രായപ്പെട്ടു.
ധനസഹായം
അടുത്ത രണ്ട് മാസത്തേക്ക് പാവപ്പെട്ടവർക്ക് കുറഞ്ഞത് 7000 രൂപയെങ്കിലും നൽകണമെന്ന് സ്ഥാപനം നിർദ്ദേശിച്ചു. എപിയു സർവേ പ്രകാരം, മാർച്ച് 24 മുതലുള്ള ലോക്ക്ഡൌൺ സമ്പദ്‌വ്യവസ്ഥയെ, പ്രത്യേകിച്ച് ദുർബലരായ അനൌദ്യോഗിക, കുടിയേറ്റ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും ഈ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനുള്ള പാത തയ്യാറാക്കുമ്പോൾ അടിയന്തരവും ഇടത്തരം മുതൽ ദീർഘകാലം വരെയുള്ള സമഗ്ര നയ നടപടികളുടെ ആവശ്യകതയുണ്ടെന്നും വ്യക്തമാക്കി.
കർഷകർ
ലോക്ക്ഡൌൺ ഏർപ്പെടുത്തിയതു മുതൽ തൊഴിൽ, വരുമാനം എന്നിവയുടെ അളവുകൾ സർവേ കണക്കാക്കി. ഫെബ്രുവരിയുമായി നിലവിലുള്ള സാഹചര്യങ്ങൾ താരതമ്യം ചെയ്തു. ലോക്ക്ഡൌൺ സമയത്ത് നഗരത്തിലെ കർഷകരിൽ 90% ത്തിലധികം പേർക്കും അവരുടെ ഉൽപ്പന്നങ്ങൾ പൂർണ്ണ വിലയ്ക്ക് വിൽക്കാൻ കഴിഞ്ഞില്ല. ഗ്രാമീണ ഇന്ത്യയിലെ 88% കർഷകർക്കും പൂർണ്ണ വില നേടാനായില്ല. നഗരവാസികളിൽ 80% പേരും മുമ്പത്തേതിനേക്കാൾ വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നതായും സർവേ റിപ്പോർട്ടിൽ പറയുന്നു.
വായ്പ
ലോക്ക്ഡൌൺ സമയത്ത് ഒരു വിഭാഗം കുടുംബങ്ങൾ അതായത് നഗരങ്ങളിൽ 43 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 34 ശതമാനവും കുടുംബങ്ങൾക്ക് അവശ്യ ചെലവുകൾക്കായി വായ്പയെടുക്കേണ്ടി വന്നു, അതേസമയം പട്ടണങ്ങളിലെ 86 ശതമാനം കുടുംബങ്ങളും ഗ്രാമീണ മേഖലയിലെ 54 ശതമാനവും അടുത്ത മാസത്തെ വാടക നൽകാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.