കേരള ബജറ്റ് 29-ന്, സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചേക്കും, പിണറായി 3.0-യ്ക്ക് തറക്കല്ലിടുമോ..?
കേരളത്തെ സംബന്ധിച്ച് 2026 നിർണ്ണായക വർഷമാണ്. ഏറ്റവും പ്രധാനപ്പെട്ടത് നിയമസഭാ തെരഞ്ഞെടുപ്പ് വർഷമാണ് എന്നതാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ രാഷ്ട്രീയ പോരിന് ചൂട് കൂടും. അതോടൊപ്പം ഈ മാസം 29-ന് രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റ് അവതരണവുമുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ രണ്ട് വലിയ പ്രഖ്യാപനങ്ങൾ ധനമന്ത്രി കെഎൻ ബാലാഗോപാൽ ഉൾപ്പെടുത്തുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
ജനുവരി 20-ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് അന്തരിച്ച പ്രമുഖര്‍ക്കും മുന്‍ നിയമസഭാംഗങ്ങള്‍ക്കുമുള്ള ചരമോപചാരങ്ങളും നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചകളും നടക്കും. അതിന് ശേഷമാണ് ബജറ്റ് അവതരണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനുള്ള സാധ്യത മുന്നിൽ കണ്ട് മുഴുവൻ ബജറ്റ് പാസാക്കുന്നതിന് പകരം ആദ്യത്തെ നാലോ ആറോ മാസത്തെ ചെലവുകൾക്കായി 'വോട്ട് ഓൺ അക്കൗണ്ട്' പാസാക്കി സഭ പിരിയാനാണ് സാധ്യത.
വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ..?
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇത്തവണ വലിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി മറികടക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ക്ഷേമപെന്‍ഷന്‍ ഒരു തവണ കൂടി വര്‍ധിപ്പിക്കുന്നതടക്കം സജീവ പരിഗണനയിലാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നത് ബജറ്റിലുണ്ടാവും. ശമ്പളപരിഷ്ക്കരണ പ്രഖ്യാപനവും ബജറ്റിനോട് അനുബന്ധിച്ചുണ്ടാവുമെന്നാണ് സൂചന.

വ്യവസായം. ഐടി, പൊതുമരാമത്ത് വകുപ്പുകള്‍ വലിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ശ്രമിക്കും. ഒപ്പം പുതിയവയുടെ ഉദ്ഘാടനത്തിനും മുന്‍ഗണന നല്‍കും. ആരോഗ്യം സാമൂഹികക്ഷേമം , വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ ജനക്ഷേമത്തിന് കൂടുതല്‍ശ്രദ്ധ എന്ന രീതിയില്‍ പുതിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകാനാണ് സാധ്യത.
സാമ്പത്തിക പ്രതിസന്ധി
വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കേന്ദ്ര വിഹിതം കുറയുന്നതും കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ അതിനെ മറികടക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെട്ടേക്കും. ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാം.
രണ്ടാം പിണറായി സർക്കാർ ഏറ്റവും വലിയ പഴി കേട്ടത് അവശ്യ സാധനങ്ങളുടെ വില വർദ്ധനവാണ്. വില പിടിച്ച് നിർത്താൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല എന്ന ചീത്തപ്പേരും സർക്കാറിനുണ്ട്. അത് മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലൂടെ ജനങ്ങൾ കാത്തിരിക്കുന്നു. അതേസമയം കേന്ദ്ര ബജറ്റില്‍ ഇത്തവണയും കേരളത്തിന് അവഗണന ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ചർച്ചകൾ തുടരുന്നു
ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്. ബജറ്റിന് ആവശ്യമായ വിവരങ്ങള്‍ ധന വകുപ്പിന് കൈമാറുന്നതിനുള്ള തിരക്കിലാണ് വകുപ്പ് മേധാവികൾ. സാമൂഹ്യക്ഷേമ മേഖലയിൽ പെൻഷൻ, കുടുംബശ്രീ, വനിതാ-യുവജന പദ്ധതികൾ, പട്ടികജാതി-പട്ടികവർഗ വികസനം എന്നിവയ്ക്കായി കൂടുതൽ ഫണ്ട് അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്. കാർഷിക മേഖലയ്ക്ക് പിന്തുണ, നെൽകർഷകരുടെ സംരക്ഷണം, മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയും ചർച്ചയാകുന്ന വിഷയങ്ങളാണ്.


Click it and Unblock the Notifications


