കോവിഡ്-19 കാരണം 2025 വരെ ഇന്ത്യയിൽ വൈദ്യുതി ഡിമാന്റ് 7 ശതമാനം മുതൽ 17 ശതമാനം വരെ കുറയുമെന്ന് റിപ്പോർട്ട്. ടാറ്റാ ഊർജ ഗവേഷണ സ്ഥാപനമായ ദി എനര്‍ജി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റ് (ടിഇആര്‍ഐ) നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോർട്ട്. നിലവിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം ചെയ്യുന്ന ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലും 5 മുതൽ 15 ശതമാനം വരെ ഡിമാൻഡ് കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്‌ഡൗണിന്റെ ആഘാതത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും വൈദ്യുതി ഡിമാന്റ് ഭാവിയിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര വൈദ്യുതി മന്ത്രി ആർ കെ സിംഗ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് നിരവധി വ്യവസായ സ്ഥാപങ്ങളും സംരംഭങ്ങളും കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

വൈദ്യതി ഡിമാൻഡിലുള്ള ഇടിവ് തുടരുകയാണെങ്കിൽ വൈദ്യതി വിതരണ കമ്പനികൾ, പോളിസി മെയ്‌ക്കേഴ്സ്, ഡവലപ്പർമാർ, നിക്ഷേപകർ തുടങ്ങിയവർ ഭാവിയിൽ കരുതിയിരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ഭാവിയിൽ ഈ പഠന റിപ്പോർട്ടിൽ ഒരു പുനരവലോകനത്തിന്റെ സാധ്യത നിരകാരിക്കുന്നില്ലെന്നും ദി എനര്‍ജി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
ലോക്ക്‌ഡൗണിൽ അമിത വൈദ്യുതി ബിൽ
കേരളത്തിലെ പോലെ തന്നെ ലോക്ക്‌ഡൗൺ കാലഘട്ടത്തിൽ അമിത വൈദ്യുതി നിരക്കാണ് മുംബൈ ഉൾപ്പെടെയുള്ള പല നഗരങ്ങളിലും ജനങ്ങൾക്കുമേൽ ചുമത്തിയത്. പലയിടങ്ങളിലും സാധാരണ വരുന്ന ബിൽ തുകയുടെ നാലും അഞ്ചും ഇരട്ടി ബിൽ തുക വന്നതോടെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. മുംബൈയിൽ ഉയർന്ന വൈദ്യുതി ബില്ലുകൾ വന്നവർക്ക് തവണകളായി അടയ്‌ക്കുന്നതിനുള്ള ഒരു ഇഎംഐ ഓപ്ഷൻ അദാനി ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഇതിലൂടെ സാധാരണക്കാരന് സാവധാനം ബിൽ തുക അടച്ചു തീർക്കാൻ കഴിയും.
മാത്രമല്ല ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതുവരെ കുടിശ്ശിക അടയ്ക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. മുംബൈയിൽ ലോക്ക്‌ഡൗൺ കാലയളവിൽ അമിത വൈദ്യുതി ബില്ലുകൾ വന്നെന്ന് നിരവധി ഉപഭോക്താക്കൾ പരാതിപ്പെടുന്നുണ്ട്. എന്നാൽ ലോക്ക്‌ഡൗണായതിനാൽ ജനങ്ങൾ കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കുന്നതിനാലും ചിലർ വീടുകളിൽ തന്നെ ഇരുന്ന് ജോലി ചെയുന്നതിനാലുമാണ് വൈദ്യതി ബില്ല് വർധിച്ചതെന്നാണ് കമ്പനികൾ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications