രാജ്യം കൊറോണ ഭീതിയില്‍ നട്ടംതിരിയവെ ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക് രംഗത്ത്. എല്ലാ നിശ്ചിതകാല വായ്പകള്‍ക്കും മൂന്നുമാസം മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. വാണിജ്യ, പ്രാദേശിക, എന്‍ബിഎഫ്‌സി വായ്പകള്‍ക്കാണ് മൂന്നു മാസം മൊറട്ടോറിയം ലഭിക്കുക.
മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അടുത്ത മൂന്നു മാസം വ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്നും വായ്പാ അടവുകള്‍ക്കായി പണം പിന്‍വലിക്കപ്പെടില്ല. മൂന്നു മാസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ പഴയപടിതന്നെ തുടരും. എന്തായാലും റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നുണ്ട്. മൊറട്ടോറിയം അക്കൌണ്ട് ഉടമകളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യം ഒന്നടങ്കം 21 ദിവസം അടച്ചിട്ടിരിക്കുന്നത് സ്വയംതൊഴില്‍ ചെയ്തു ജീവിക്കുന്നവരെയാണ് സാരമായി ബാധിക്കുന്നത്. അടുത്ത മൂന്നാഴ്ച്ച ഇത്തരക്കാര്‍ക്ക് വരുമാനം കുറവായിരിക്കും. വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ വാഹന, ഭവന വായ്പാ അടവുകള്‍ തെറ്റുന്നത് സാധാരണക്കാരനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തും. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍.
കൊറോണക്കാലത്തെ ബുദ്ധിമുട്ടുകൾ കൂടി കണക്കെിലെടുത്ത് പലിശ നിരക്കുകളും റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച്ച കുറച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ 5.14 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായാണ് കുറച്ചത്. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്ക് നാലു ശതമാനമായും ഇക്കുറി നിജപ്പെടുത്തി. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകളില്‍ കുറവു സംഭവിക്കും.
Most Read: കർഷകരുടെ അക്കൌണ്ടിലേയ്ക്ക് ഉടൻ 2000 രൂപ, ജൻ ധൻ അക്കൌണ്ടുള്ള സ്ത്രീകൾക്ക് മാസം 500 രൂപ
സുരക്ഷിത നിലയിലാണ് നാണ്യപ്പെരുപ്പം. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ച ഇപ്പോള്‍ പ്രവചനാതീതമാണ്. എത്രകാലം തല്‍സ്ഥിതി നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്ന് ശക്തികാന്താ ദാസ് വ്യക്തമാക്കി. കൊറോണ മഹാമാരിയില്‍ വ്യവസായ, നിര്‍മാണ മേഖലകളെല്ലാം സ്തംഭിച്ച പശ്ചാത്തലത്തില്‍ ആഭ്യന്തര വളര്‍ച്ചാ നിരക്ക് കുറയുമെന്ന സൂചന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്.
Most Read: തൊഴിലാളികളുടെയും തൊഴിൽദാതാക്കളുടെയും പിഎഫ് വിഹിതം കേന്ദ്രസർക്കാർ നൽകും