സംഘടിത മേഖലയിലെ ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് ഇനി കൂടുതൽ ശമ്പളം വീട്ടിൽ കൊണ്ടുപോകാം. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം കുറച്ച് കൈയിൽ ലഭിക്കുന്ന ശമ്പളം കൂട്ടാനാണ് സർക്കാരിന്റെ പദ്ധതി. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 12% ആണ് ശമ്പളക്കാരുടെ പിഎഫ് വിഹിതം. മന്ത്രിസഭ അംഗീകരിച്ച 2019 ലെ സാമൂഹ്യ സുരക്ഷാ കോഡ് ബില്ലിന്റെ ഭാഗമായ പുതിയ വ്യവസ്ഥ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു.
ഉപഭോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ പിഎഫ് സംഭാവന കുറച്ച് കൈയിൽ കിട്ടുന്ന ശമ്പളം (ടേക്ക്-ഹോം സാലറി) കൂട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും, തൊഴിലുടമകളുടെ പിഎഫ് സംഭാവന 12 ശതമാനമായി നിലനിർത്തും. ബിൽ പാർലമെന്റിൽ പാസാക്കിയതിനുശേഷം ജീവനക്കാരുടെ പിഎഫ് സംഭാവന എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടാതെ, ബിൽ അനുസരിച്ച്, സ്ഥിര കരാർ തൊഴിലാളികൾക്ക് പ്രോ റാറ്റാ അടിസ്ഥാനത്തിൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. നിലവിൽ, പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്റ്റ്, 1972 പ്രകാരം, അഞ്ചുവർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ലഭിക്കില്ല.
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന്റെ വരിക്കാർക്ക് ഇപിഎഫ്‌ഒയ്ക്ക് കീഴിലുള്ള എംപ്ലോയി പെൻഷൻ പദ്ധതിയിൽ നിന്ന് ദേശീയ പെൻഷൻ സ്കീമിലേയ്ക്ക് മാറാനുള്ള ഓപ്ഷൻ നൽകാനുള്ള മുൻ നിർദ്ദേശവും തൊഴിൽ മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ഇപിഎഫ്ഒയിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾക്ക് ഉയർന്ന റിട്ടേൺ നിരക്ക്, എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ് സ്റ്റാറ്റസ് എന്നിങ്ങനെ ഒന്നിലധികം ആനുകൂല്യങ്ങൾ നിലവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇപിഎഫ്ഒയുടെയും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെയും (ഇ എസ് ഐ സി) നിലവിലുള്ള സ്വയംഭരണാധികാരം നിലനിർത്താനും മന്ത്രാലയം തീരുമാനിച്ചു.


Click it and Unblock the Notifications