കോവിഡ്-19 പ്രത്യേക സാഹചര്യം പരിഗണിച്ച് അനുവദിച്ച ഇപിഎഫ് ക്ലെയിമുകൾ വൈകാൻ സാധ്യത. ജീവനക്കാരുടെ കുറവ്, കെവൈസി പാലിക്കൽ പ്രശ്‌നങ്ങൾ, ലോക്ക്‌ഡൗൺ അനുബന്ധ നിയന്ത്രണങ്ങൾ എന്നിവയാണ് ക്ലെയിമുകൾ വൈകാൻ കാരണമായി ഇപിഎഫ്ഒ ചൂണ്ടിക്കാണിക്കുന്നത്. ഇപിഎഫ്ഒ തന്നെയാണ് വരിക്കാരെ ഒരു സന്ദേശത്തിലൂടെ ഈ കാര്യം അറിയിച്ചത്. കോവിഡ്-19 പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനായി പ്രധാനമന്ത്രി ഗാരിബ് കല്യാൺ യോജന പ്രകാരം ധനമന്ത്രാലയം നൽകിയ പിഎഫ് പിൻവലിക്കൽ ഇളവിനായി ഒരു ലക്ഷത്തോളം അപേക്ഷകളാണ് ഇപിഎഫ്ഒയ്ക്ക് ലഭിച്ചത്.
അപേക്ഷ സ്വീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇപിഎഫ് ക്ലെയിമുകൾ പരിഹരിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ വെബ്‌സൈറ്റും ഗ്രീവൻസ് പോർട്ടലും തകരാറിലായെന്ന് കാണിച്ച് നിരവധി വരിക്കാർ ഇപിഎഫ്ഒയുടെ ട്വിറ്റർ ഹാൻഡിൽ പരാതിപ്പെടുന്നുണ്ട്. 'എംപ്ലോയർ പോർട്ടലിൽ ഓൺലൈനിൽ നിങ്ങളുടെ തൊഴിലുടമ കെവൈസി വിശദാംശങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും. ഇതിനായി ദയവായി വരിക്കാർ അവരുടെ തൊഴിലുടമയുമായി ബന്ധപ്പെടണമെന്നും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം സൈറ്റ് പ്രവർത്തിക്കാത്തതിനാൽ ഗ്രീവൻസ് രജിസ്ട്രേഷന് വേണ്ടി കുറച്ച് സമയത്തിന് ശേഷം ശ്രമിക്കണമെന്നും'. ഏപ്രിൽ 3-ന് ഒരു ട്വീറ്റിലൂടെ ഇപിഎഫ്ഒ അറിയിച്ചിരുന്നു.

ഇപിഎഫിലെ 75 ശതമാനം തുക പിന്‍വലിക്കാം;
കോവിഡ് മൂലം രാജ്യവ്യാപകമായി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് നിയമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ മാസമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്. അതായത് പ്രത്യേക സാഹചര്യം പരിഗണിച്ച് ഇപിഎഫ് വരിക്കാര്‍ക്ക് ബാലന്‍സ് തുകയുടെ 75 ശതമാനം പിന്‍വലിക്കാം. 75 ശതമാനം തുകയോ മൂന്നുമാസത്തെ വേതനമോ ഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക. തിരിച്ചടയ്ക്കാത്ത തുകയായിട്ടായിരിക്കും ഇത് നല്‍കുക. 4.8 കോടി ഇപിഎഫ് അംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും. യുഎഎൻ പോർട്ടൽ വഴിയോ ആപ്പ് വഴിയോ വരിക്കാർക്ക് തുക എളുപ്പത്തിൽ പിൻവലിക്കാനാകുമെന്നും ധനമന്ത്രാലയം അറിയിച്ചിരുന്നു.
ഇപിഎഫ്ഒയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതിനുള്ള നിബന്ധനകൾ
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് അംഗത്തിന് ആക്ടിവേറ്റ് ചെയ്ത യുഎഎൻ നമ്പര്‍ നിർബന്ധമായും ഉണ്ടായിരിക്കണം. ആധാര്‍ കാര്‍ഡ് ഈ യുഎഎന്നുമായി ബന്ധിപ്പിച്ചിരിക്കണം. ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ് തുടങ്ങിയവ നൽകിയിരിക്കണം. ഇതിനായി പ്രത്യേക സര്‍ട്ടിഫിക്കറ്റുകളോ ഡോക്യുമെൻറുകളോ നൽകേണ്ടതില്ല.


Click it and Unblock the Notifications