ദില്ലി: പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന് ഈ വര്‍ഷം 8.5 ശതമാനം പലിശ വകയിരുത്തും. കൊറോണയുടെ പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഡിസംബര്‍ 31നകം തുക അക്കൗണ്ടില്‍ ഒറ്റത്തവണയായി ക്രെഡിറ്റ് ആകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആറ് കോടി ഇപിഫ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 8.5 ശതമാനം പലിശ രണ്ടു തവണയായി ക്രെഡിറ്റ് ആകാനാണ് സാധ്യത എന്ന് സെപ്തംബറില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപിഎഫ്ഒ ഇതുമായി ബന്ധപ്പെട്ട തീരുമാനവും എടുത്തിരുന്നു.
എന്നാല്‍ 8.5 ശതമാനം പലിശ അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 2019-20 വര്‍ഷത്തേക്കുള്ള പലിശയായിട്ടാണ് 8.5 ശതമാനം ഒറ്റ തവണയായി ക്രെഡിറ്റ് ചെയ്യുക. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മുഴുവന്‍ പലിശയും ഈ മാസം തന്നെ ലഭ്യമാക്കും. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇപിഎഫ് പലിശ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. 8.5 ശതമാനം പലിശ നല്‍കാമെന്നായിരുന്നു തീരുമാനം. തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗങ്‌വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലായിരുന്നു തീരുമാനം കൊക്കൊണ്ടത്.
രാജ്യത്ത് ആർടിജിഎസ് സേവനങ്ങൾ 24 മണിക്കൂറും: അർദ്ധരാത്രി 12 മുതൽ പ്രാബല്യത്തിൽ, ചട്ടങ്ങൾ ഇങ്ങനെ..
ഇപിഎഫ്ഒയുടെ ഉന്നത നയരൂപീകരണ സമതിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി). സെപ്തംബറില്‍ ചേര്‍ന്ന സിബിടി യോഗം പലിശ കുറയ്‌ക്കേണ്ട എന്ന് തീരുമാനിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ പലിശ കുറച്ചേക്കുമെന്ന് സൂചനകള്‍ വന്നിരുന്നു. പലിശ കുറയ്‌ക്കേണ്ട എന്ന് തീരുമാനിച്ച സിബിടി പക്ഷേ, രണ്ടു ഗഡുക്കളായി ക്രെഡിറ്റ് ചെയ്യാമെന്ന് ധാരണയിലെത്തുകയായിരുന്നു. ഒരു തവണ 8.15 ശതമാനവും ബാക്കി 0.35 ശതമാനം മറ്റൊരു തവണയും. ഈ തീരുമാനം മാറ്റി എന്നാണ് പുതിയ വിവരം. ഡിസംബര്‍ 31നകം ഈ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.