സന്തോഷ വാർത്തയുമായി ഇപിഎഫ്ഒ: ഓട്ടോ ക്ലെയിം പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പ്രോവിഡന്റ് ഫണ്ടുകളുടെ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് പരിധി ഉയർത്തിയതായി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ജൂൺ 24 ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായിട്ടാണ് പരിധി ഉയർത്തിയത്. അതായത് ഇപിഎഫ്ഒ അംഗങ്ങൾക്ക് ഇനി മുതൽ വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം, ചികിത്സാ ചിലവുകൾ എന്നിവയ്ക്കായി 5 ലക്ഷം രൂപ വരെയുള്ള മുൻകൂർ ക്ലെയിമുകൾ വഴി പണം പിൻവലിക്കാം.
"ഇപിഎഫ്ഒ ക്ലെയിമുകളുടെ ഓട്ടോ സെറ്റിൽമെന്റിന്റെ പരിധി 5 ലക്ഷം രൂപയായി ഉയർത്തി. നിലവിലെ ഓട്ടോ ക്ലെയിമുകളുടെ പ്രക്രിയ പോലെ ക്ലെയിമുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഉറപ്പാക്കാം" മാണ്ഡവ്യ പറഞ്ഞു.
എന്താണ് ഇപിഎഫ്ഒ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ്?
മുൻകൂർ ക്ലെയിമുകൾക്കായി ഓട്ടോ-ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ ആദ്യമായി അവതരിപ്പിച്ചത് 2020 ഏപ്രിലിലാണ്. കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്തായിരുന്നു ഇത്. തുടർന്ന് വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം എന്നാ ആവശ്യങ്ങൾ ഉൾപ്പെടുത്തി തൊഴിൽ വകുപ്പ് മന്ത്രാലയം ഓട്ടോ-ക്ലെയിം സെറ്റിൽമെന്റിനുള്ള വിഭാഗങ്ങൾ വികസിപ്പിച്ചു. 2024 മെയ് മാസത്തിൽ വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം എന്നിവയ്ക്കുള്ള മുൻകൂർ ക്ലെയിമുകളുടെ ഓട്ടോ-മോഡ് സെറ്റിൽമെന്റിനുള്ള പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്താൻ ഇപിഎഫ്ഒ അംഗീകാരം നൽകി.

2024-25 സാമ്പത്തിക വർഷത്തിൽ ഇപിഎഫ്ഒ ഓട്ടോ-സെറ്റിൽമെന്റ് വഴി 2.34 കോടി അഡ്വാൻസ് ക്ലെയിമുകൾ പ്രോസസ്സ് ചെയ്തു. ഇത് റെക്കോർഡ് വർദ്ധനവാണ് കാണിക്കുന്നത്. അതായത് 2023-24 സാമ്പത്തിക വർഷത്തിലെ 89.52 ലക്ഷം ക്ലെയിമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 161 ശതമാനം വർധനവുണ്ടായെന്ന് മന്ത്രി പറഞ്ഞു. 2023-24 ലെ 31 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2024-25 ലെ എല്ലാ അഡ്വാൻസ് ക്ലെയിമുകളുടെയും ഏകദേശം 59 ശതമാനവും ഓട്ടോ മോഡ് വഴിയാണ് തീർപ്പാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപിഎഫ്ഒയിൽ 19.14 ലക്ഷം അംഗങ്ങൾ ചേർന്നിട്ടുണ്ട്...
തൊഴിൽ മന്ത്രാലയത്തിൻ്റെ വാർത്താ ഏജൻസിയുടെ മുൻ റിപ്പോർട്ട് പ്രകാരം, 2025 ഏപ്രിലിൽ ഇപിഎഫ്ഒ മൊത്തം 19.14 ലക്ഷം അംഗങ്ങളെ ചേർത്തു. 2025 ഏപ്രിൽ മാസത്തിൽ അംഗങ്ങൾ ചേർന്നത് 2025 മാർച്ചിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 31.31 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ ഇത് 2024 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷികാടിസ്ഥാനത്തിൽ (YoY) 1.17 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയതായി വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പറയുന്നു.
വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങൾ, ജീവനക്കാരുടെ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വർദ്ധിച്ച അവബോധം, വിരമിക്കൽ ഫണ്ട് ബോഡിയുടെ ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിവയാണ് ഇപിഎഫ്ഒ അംഗങ്ങളുടെ വർദ്ധനവിന് കാരണമെന്ന് തൊഴിൽ മന്ത്രാലയം പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഇപിഎഫ്ഒയിൽ കൂടുതലും ഭാഗമായിരിക്കുന്നത്. വാർത്താ ഏജൻസി റിപ്പോർട്ട് അനുസരിച്ച് മൊത്തം പുതിയ വരിക്കാരുടെ എണ്ണത്തിൽ 18 നും 25 നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 57.67 ശതമാനമാണ്. അതിനാൽ കൂടുതൽ യുവാക്കൾ ഇപിഎഫ്ഒയുടെ ഭാഗമാവുന്നു.
വാർത്താ റിപ്പോർട്ട് അനുസരിച്ച് ഇപിഎഫ്ഒ അംഗത്വം ഒഴിവാക്കിയ ഏകദേശം 15.77 ലക്ഷം അംഗങ്ങൾ വീണ്ടും 2025 ഏപ്രിലിൽ തിരിച്ചു വന്നു. 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ 2.5 മാസങ്ങളിൽ ഇപിഎഫ്ഒ 76.52 ലക്ഷം ക്ലെയിമുകൾ ഓട്ടോ-സെറ്റിൽഡ് ചെയ്തു. ഇതുവരെയുള്ള എല്ലാ അഡ്വാൻസ് ക്ലെയിമുകളുടെയും 70 ശതമാനമാണിതെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു.


Click it and Unblock the Notifications


