ലോക്ക്ഡൌൺ ഇളവുകളുടെ ഭാഗമായി ഇപിഎഫ് നിക്ഷേപം വൈകിയാലും കമ്പനികളിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വെള്ളിയാഴ്ച തീരുമാനിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം ഇപിഎഫ് നിക്ഷേപ ആനുകൂല്യങ്ങൾ കമ്പനികൾക്ക് വാഗ്ദാനം ചെയ്തിരുന്നു. കൊവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള സാമ്പത്തിക പാക്കേജിന്റെ ഭാഗമാണിത്.
പിഴ ഈടാക്കില്ല
ലോക്ക്ഡൌൺ സമയത്ത് ഏതെങ്കിലും കാലയളവിൽ സംഭാവനകളോ അഡ്മിനിസ്ട്രേറ്റീവ് ചാർജുകളോ യഥാസമയം നിക്ഷേപിക്കുന്നതിൽ സ്ഥാപനങ്ങൾ ബുദ്ധിമുട്ട് നേരിട്ടാൽ, പ്രവർത്തനപരമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് പിഴ ഈടാക്കില്ലെന്നാണ് ഇപിഎഫ്ഒ തീരുമാനിച്ചിരിക്കുന്നത്. തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കമ്പനികൾക്ക് ആശ്വാസം
തൊഴിലാളികളുടെ ഇപിഎഫ് സംഭാവന നൽകുന്ന 650,000 സ്ഥാപനങ്ങളിൽ നിയമം പാലിക്കൽ മാനദണ്ഡങ്ങൾ ലഘൂകരിക്കുമെന്നും പിഴ ഈടാക്കാത്തതിനാൽ ബാധ്യതകളിൽ നിന്ന് അവരെ രക്ഷിക്കുമെന്നും സർക്കാർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കമ്പനികൾ തൊഴിലാളികളുടെ ഇപിഎഫ് സംഭാവനയിലേയ്ക്ക് നൽകുന്ന തുക വൈകിയാലും പ്രശ്നമില്ല.
പുതിയ പരിഷ്കരണം
നിലവിൽ, കുറഞ്ഞത് 20 പേരെ നിയമിക്കുന്ന സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ഇപിഎഫ് സംഭാവന നൽകേണ്ടതുണ്ട്. 12 ശതമാനം വേതനം തൊഴിലുടമയുടെ വിഹിതമായും 12 ശതമാനം ജീവനക്കാരുടെ വിഹിതമായും നിക്ഷേപിക്കപ്പെടുന്നു. മൂന്ന് മാസത്തേക്ക് സർക്കാർ സംഭാവന നിരക്ക് 10 ശതമാനം വീതമാക്കി കുറച്ചിട്ടുണ്ട്. ഇതുവഴി ജീവനക്കാരുടെ കൈയിൽ ലഭിക്കുന്ന ശമ്പളം വർദ്ധിക്കും.
ഭാഗിക പിൻവലിക്കൽ
പകർച്ചവ്യാധിയെ നേരിടാൻ സർക്കാർ നൽകിയ പ്രത്യേക ഇപിഎഫ് പിൻവലിക്കൽ മാർഗത്തിലൂടെ 2.3 ദശലക്ഷം ജീവനക്കാർ തങ്ങളുടെ ഇപിഎഫ് സമ്പാദ്യത്തിൽ നിന്ന് 8,000 കോടി രൂപ പിൻവലിച്ചുവെന്ന് ഇപിഎഫഒ അറിയിച്ചു. തൊഴിലാളികൾക്ക് അവരുടെ സമ്പാദ്യത്തിന്റെ 75 ശതമാനം അല്ലെങ്കിൽ പരമാവധി മൂന്ന് മാസം വരെയുള്ള അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയും.


Click it and Unblock the Notifications