എറണാകുളം ഇനി റെയിൽവേയുടെ 'പവർ ഹൗസ്'! പുത്തൻ പദ്ധതിയിൽ കീ കോച്ചിംഗ് ടെർമിനലായി എറണാകുളം ജംഗ്ഷൻ
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണ പദ്ധതികളിൽ നിർണ്ണായകമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ് കേരളം. 2025-ൽ നിരവധി പുതിയ ട്രെയിനുകൾ രാജ്യത്തിന് സമർപ്പിച്ച റെയിൽവേ, 2026-ലും വൻകിട പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2030-ഓടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ ഹബ്ബുകളിൽ ഒന്നായി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനെ മാറ്റാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
'മേജർ സ്റ്റേഷൻ റീഡെവലപ്‌മെന്റ്, ന്യൂ ടെർമിനലുകൾ ആൻഡ് മൾട്ടി-ട്രാക്കിംഗ് പ്രോജക്ട്സ്' എന്ന റിപ്പോർട്ടിലാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങളുള്ളത്. ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ, കോയമ്പത്തൂർ എന്നിവയ്‌ക്കൊപ്പം ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക കേരളീയ നഗരം എറണാകുളമാണ്. നഗരങ്ങളിലെ സബർബൻ സർവീസുകളും ദീർഘദൂര ട്രെയിൻ സർവീസുകളും മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് എറണാകുളത്തിൻ്റെ മുഖച്ഛായ മാറ്റുമെന്നതിൽ സംശയമില്ല.
നിലവിൽ പ്രതിദിനം 37 മുതൽ 60 വരെ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് സർവീസുകളാണ് എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്നത്. ഈ വികസന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സ്റ്റേഷന്റെ കപ്പാസിറ്റി ഇരട്ടിയായി വർദ്ധിക്കും. സ്റ്റേഷന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ എറണാകുളത്തിന്റെ യാത്രാസൗകര്യങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ വിപ്ലവമായിരിക്കും സംഭവിക്കുക.

"പുതിയ കോച്ചിംഗ് ടെർമിനൽ വികസിപ്പിക്കുന്നതിന് എറണാകുളം ശരിയായ തിരഞ്ഞെടുപ്പായിരിക്കും. റെയിൽവേയ്ക്ക് ഇവിടെ ധാരാളം സ്ഥലമുണ്ട്, പ്രത്യേകിച്ചും പൊന്നുരുന്നി മുതൽ കത്രിക്കടവ് വരെയുള്ള 110 ഏക്കറിൽ സ്ഥലം വ്യാപിച്ചു കിടക്കുന്നുണ്ട്. അതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല," തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി കൃഷ്ണകുമാർ പറഞ്ഞു. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ മെച്ചപ്പെടുത്തുന്നതിന് തൃപ്പൂണിത്തുറയ്ക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോം ആവശ്യമാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
എറണാകുളം-തൃശൂർ-ഷൊർണൂർ റെയിൽവേ പാതയിലെ ട്രെയിൻ യാത്ര സുഗമമാക്കുന്നതിനായുള്ള സിഗ്നലിംഗ് ഓട്ടോമേഷൻ പ്രവർത്തനങ്ങൾ നിലവിൽ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനുപുറമെ, ഈ ഇടനാഴിയിലെ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകൾക്കായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികളും ആരംഭിച്ചു കഴിഞ്ഞു. ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനും സമയക്രമം പാലിക്കുന്നതിനും ഈ പദ്ധതികൾ വലിയ സഹായകരമാകും.
മധ്യ-ദക്ഷിണ കേരളത്തിലെ യാത്രക്കാർ റെയിൽവേയുടെ ഈ വികസന പ്രവർത്തനങ്ങളെ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. എന്നാൽ, വടക്കൻ കേരളത്തിലെ യാത്രാപ്രശ്നങ്ങൾക്കും ദീർഘകാല ആവശ്യങ്ങൾക്കും മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. പ്രധാന റെയിൽവേ പദ്ധതികൾ പലപ്പോഴും മധ്യകേരളത്തിൽ അവസാനിക്കുന്നുവെന്നും, വടക്കൻ മലബാറിന്റെ വികസന കാര്യത്തിൽ റെയിൽവേ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും വടക്കൻ മേഖലയിലെ യാത്രക്കാരും വിവിധ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു.
പദ്ധതിയിലെ ശ്രദ്ധേയ കാര്യങ്ങൾ
- പുറപ്പെടുന്ന ട്രെയിനുകൾക്ക് സൗകര്യമൊരുക്കുന്നതിനായി അധിക പ്ലാറ്റ്‌ഫോമുകളും പിറ്റ് ലൈനുകളും നൽകും
- തിരക്ക് കുറയ്ക്കുന്നതിന് പുതിയ സ്റ്റേബിളിംഗ് ലൈനുകളും, ഷണ്ടിംഗ് സൗകര്യങ്ങളും
- മെഗാ കോച്ചിംഗ്, മെയിന്റനൻസ് കോംപ്ലക്സുകളുടെ വികസനം
- എറണാകുളം നഗരമേഖലയ്ക്ക് ചുറ്റുമുള്ള പുതിയ ടെർമിനലുകൾ
- മൾട്ടിട്രാക്കിംഗും സിഗ്നലിംഗ് നവീകരണവും


Click it and Unblock the Notifications


