ഓഹരി വിപണിയിൽ നേട്ടം കൊയ്യണോ; ഇസാഫ് ബാങ്കിന്റെ ഓഹരികൾ വാങ്ങൂ, ഒപ്പം മാമാ എർത്തും
ഇന്ത്യയിലെ മുൻനിര ചെറുകിട ധനകാര്യ ബാങ്കുകളിൽ ഒന്നായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്പനക്ക് നവംബർ മൂന്നിന് തുടക്കമാകും.
ഓഹരിയൊന്നിന് 57 മുതൽ 60 രൂപ നിലവാരത്തിലായിരിക്കും അനുവദിക്കുക. കുറഞ്ഞത് 250 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. 390.7 കോടി രൂപ മൂല്യമുള്ള പുതിയ ഓഹരികളാണ് അനുവദിക്കുക. ഓഫർ ഫോർ സെയിൽ വഴി 72.3 കോടി രൂപയും സമാഹരിക്കും. നവംബർ 7 ന് വിൽപ്പന അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്‌മെന്റ് നവംബര്‍ രണ്ടിന് നടക്കും.

പ്രൊമോട്ടറായ ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ് 49.26 കോടിയുടെ ഓഹരികളും പിഎൻബി മെറ്റലൈഫ് ഇന്ത്യ, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവർക്ക് യഥാക്രമം 12.67 കോടി രൂപയുടെയും 10.37 കോടി രൂപയുടെയും ഓഹരികൾ വിൽക്കും. 12.5 കോടി രൂപയുടെ ഓഹരികൾ ബാങ്കിന്റെ ജീവനക്കാർക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. അവർക്ക് 5 രൂപ കുറവിൽ ഓഹരികൾ വാങ്ങാം. ജീവനക്കാര്‍ക്കായി മാറ്റിവച്ചത് കിഴിച്ചുള്ള ബാക്കി ഓഹരികളില്‍ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ളതാണ് . 15 ശതമാനം അതി സമ്പന്ന വ്യക്തികള്‍ക്കും ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായാണ് വകയിരുത്തിയിരിക്കുന്നത്.
അപേക്ഷകൾക്കനുസരിച്ച് നവംബർ 10ന് ഓഹരികൾ നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. 15ന് യോഗ്യരായ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിൽ വരവുവെയ്ക്കും. ലിസ്റ്റിങ് തിയതി നിശ്ചയിച്ചിട്ടില്ലെങ്കിലും നവംബർ 16ന് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഐസിഐസിഐ സെക്യൂരിറ്റീസ്, ഡിഎഎം ക്യാപിറ്റൽ അഡൈ്വസേഴ്സ്, നുവാമ വെൽത്ത് മാനേജുമെന്റ് എന്നിവയാണ് ഐപിഒക്ക് നേതൃത്വം നൽകുന്നത്. മൂലധന വർധിപ്പിക്കുന്നതിനാണ് ഭൂരിഭാഗം നിക്ഷേപവും ഉപയോഗിക്കുക.
രാജ്യം മുഴുവന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും കേരള, തമിഴ്‌നാട് തുടങ്ങിയവിടങ്ങളിലാണ് പ്രധാനമായും ബിസിനസ്. 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 700 ബാങ്കിംഗ് ഔട്ട്‌ലറ്റുകളും 767 കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും 559 എ.ടി.എമ്മുകളും ബാങ്കിനുണ്ട്.
ഹോനാസാ കൺസ്യൂമർ ഓഹരി വാങ്ങാം
മാമാഎർത്തിന്റെ പ്രമോട്ടർ കമ്പനിയായ ഹോനാസാ കൺസ്യൂമർ 1701 കോടിയുടെ ഓഹരികളുമായി വിപണിയിട്ടുണ്ട്. 365 കോടി രൂപയുടെ ഇക്വിറ്റിയുടെ പുതിയ ഇഷ്യൂവും നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയിലിലൂടെ 1,336 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യം. പ്രമോട്ടർമാരായ വരുൺ അലഗ്, ഗസൽ അലഗ് എന്നിവരും ഫയർസൈഡ് വെഞ്ച്വേഴ്‌സ് ഫണ്ട്, സോഫിന, സ്റ്റെലാരിസ്, കുനാൽ ബഹൽ, രോഹിത് കുമാർ ബൻസാൽ, ഋഷഭ് ഹർഷ് മാരിവാല, നടൻ ശിൽപ ഷെട്ടി കുന്ദ്ര തുടങ്ങിയ നിക്ഷേപകരും ഓഫര്‍-ഫോര്‍-സെയിൽ ഓഹരികൾ വാഗ്ദാനം ചെയ്യുന്നു.
യുവാക്കളും ഊർജ്ജസ്വലരുമായ പ്രമോട്ടർമാർ, ശക്തമായ വളർച്ചാ നിരക്ക്, അസറ്റ്-ലൈറ്റ് മോഡൽ തുടങ്ങിയവയാണ് ഹോനാസാ കൺസ്യൂമറിന്റെ പ്രത്യേകത. അതേ സമയം വിപണിയിലെ മത്സരം, ഉൽപ്പാദനം പുറംകരാർ ചെയ്യുന്നത്, വൻതോതിൽ പണം പരസ്യത്തിന് ചെലവഴിക്കുന്നു, സ്ഥിരമായി ലാഭത്തിലെത്തിയില്ല തുടങ്ങിയവ കോട്ടങ്ങളാണ്. അത് കൊണ്ടു തന്നെ ഉയർന്ന റിസ്ക് എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർക്ക് ദീർഘ കാലടിസ്ഥാനത്തിൽ ഇഷ്യുവിന് അപ്ലൈ ചെയ്യാം
308 മുതൽ 324 രൂപവരെയാണ് ഓഹരികളുടെ വില. കെ ഫിൻ ടെക്നോളജീസ് ആണ് വിൽപ്പനയുടെ ഔദ്യോഗിക രജിസ്ട്രാർ. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ജെ എം ഫിനാൻഷ്യൽ, ജെ പി മോർഗൻ ഇന്ത്യ എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
ഉപഭോക്തൃ ഉൽപന്ന കമ്പനിയായ സെല്ലോവേൾഡ് 1900 കോടിയുടെ ഐപിഒ തുടങ്ങി. ഇന്ന് അവസാനിക്കുന്ന വിൽപനയിൽ പ്രമോട്ടർമാരായ റാത്തോഡ് കുടുംബത്തിന്റെ ഓഹരികളാണ് വിൽക്കുന്നത്. ഒരു ഓഹരിക്ക് 617 - 648 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. 1,900 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ജീവനക്കാര്‍ക്കായി 10 കോടി രൂപയുടെ ഓഹരികൾ മാറ്റി വച്ചിട്ടുണ്ട്. ഒരു ഓഹരിയില്‍ 61 രൂപയുടെ ഇളവും ജീവനക്കാര്‍ക്ക് ലഭിക്കും.
കർണാടകയിലെ ഫർണിച്ചർ കമ്പനിയായ ട്രാൻസ് സ്റ്റീൽ സീറ്റിങ് ടെക്നോളജീസ് നടത്തുന്ന 49.9 കോടിയുടെ ഓഹരി വിൽപന ഇന്ന് അവസാനിക്കും.


Click it and Unblock the Notifications


