കേരളത്തിൽ നിന്നുള്ള കുഞ്ഞൻ ബാങ്ക്; പ്രമോട്ടർമാർ ഓഹരി വിൽക്കാൻ ഒരുങ്ങുന്നു; കയ്യിലുണ്ടോ?
ഓഹരി വിപണി നിക്ഷേപകർക്ക് ഒരു ഓഹരിയിലുള്ള വിശ്വാസം ഉയർത്താൻ ഓഹരി പങ്കാളിത്തം കൂടി ഒരു ഘടകമാണ്. പ്രമോട്ടർമാരുടെ വലിയ പങ്കാളിത്തം ഓഹരിയിൽ ഉണ്ടെന്നത് നല്ല സൂചനയായാണ് നിക്ഷേപകർ കാണുന്നത്. ഇവിടെ 50 ശതമാനത്തിന് മുകളിൽ പ്രമോട്ടർമാർ ഓഹരി കൈവശം വച്ചിരിക്കുന്ന കേരളത്തിലെ കുഞ്ഞൻ ബാങ്കിൽ പ്രമോട്ടർ ഓഹരി വിൽക്കാൻ ഒരുങ്ങുകയാണ്. തൃശൂർ ആസ്ഥാനമായ ഇസാഫ് സമോൾ ഫിനാനൻസ് ബാങ്കാണ് ഓഹരി കൈമാറ്റത്തിന് ഒരുങ്ങുന്നത്.

ഇസാഫ് സമോൾ ഫിനാനൻസ് ബാങ്ക്
തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മോൾ ഫിനാൻസ് ബാങ്കാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. സ്വാതന്ത്ര്യത്തിന് ശേഷം കേരളത്തിൽ നിന്നും പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂൾഡ് ബാങ്കാണിത്. 2015 ലാണ് റിസർവ് ബാങ്ക് രാജ്യത്ത് സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഇക്കൂട്ടത്തിൽ ലൈസൻസ് കിട്ടിയ ബാങ്കുകളിലൊന്നാണ് ഇസാഫ്.
1992 ൽ എൻജിഒ ആയാണ് ഇസാഫിന്റെ തുടക്കം. ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കിന്റെ വിജയത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2008 ൽ ഇസാഫ് മൈക്രോഫിനാൻസ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ആരംഭിച്ചു. 2017 മാർച്ചിലാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആരംഭിക്കുന്നത്. ബാങ്കിങ് സേവനങ്ങൾ എത്താത്ത മേഖലകളിൽ ബാങ്കിങ് സൗകര്യങ്ങളൊരുക്കുകയാണ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ലക്ഷ്യം.
പ്രമോട്ടർമാർ ഓഹരി വിൽക്കുന്നു
കേരളത്തിൽ നിന്നുള്ള കുഞ്ഞൻ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രമോട്ടർമാർ ഓഹരി വിറ്റഴിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രമോട്ടർമാരായ ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് റിസർവ് ബാങ്കിന് നിർദ്ദേശം സമർപ്പിച്ചു. നേരത്തെ സമർപ്പിച്ച പദ്ധതി ആർബിഐ തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം.
പുതിയ പദ്ധതി പ്രകാരം ദിയ വികാസ് ക്യാപിറ്റൽ എന്ന കമ്പനിക്ക് അഞ്ച് ശതമാനത്തിൽ താഴെ ഓഹരികൾ കൈമാറും. നേരത്തെയുള്ള പദ്ധതി പ്രകാരം 12.17 ശതമാനം ഓഹരികൾ ദിയ വികാസ് ക്യാപിറ്റലിന് നൽകാനായിരുന്നു ഇസാഫ് ഫിനാൻഷ്യൽ് ഹോൾഡിങ്‌സിന്റെ പദ്ധതി. ഇതാണ് ആർബിഐ തള്ളിയത്.
പ്രമോട്ടർ ഓഹരി
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ 52.92 ശതമാനം ഓഹരി പങ്കാളിത്തമാണ് പ്രമോട്ടർമാരായ ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സിനുള്ളത്. നിലവിലുള്ള ഓഹരി ഉടമകൾക്ക് പുറത്തുകടക്കാനുള്ള അവസരവും പുതിയ ഓഹരി ഉടമകളെ കമ്പനിയിലേക്ക് കൊണ്ടുവരാനുമാണ് പദ്ധതി. ഇതോടെ പ്രമോട്ടരുടെ ഓഹരി പങ്കാളിത്തം 44.42 ശതമാനമായി കുറയും. ഇസാഫ് ബാങ്ക് ഡയറക്ടറായ കെ. പോൾ തോമസിന് ബാങ്കിൽ 6.06 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതടക്കം നിലവിൽ ബാങ്കിന്റെ പ്രമോട്ടർ ഹോൾഡിങ് 58.98 ശതമാനമാകും. നിലവിൽ സമർപ്പിച്ചിരിക്കുന്ന ഓഹരി വിൽപ്പനയിൽ പോൾ തോമസ് ഓഹരികളൊന്നും വിൽക്കുന്നില്ല.
ഓഹരി പ്രകടനം
ഓഹരി കൈമാറ്റത്തെ പറ്റിയുള്ള വാർത്ത വന്നതിന് പിന്നാലെ തിങ്കളാഴ്ച ഓഹരി രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. ഈ വർഷം ഇതുവരെ 38.03 ശതമാനമാണ് ഓഹരി വിലയിലുണ്ടായ ഇടിവ്. 52 ആഴ്ചയിലെ ഉയർന്ന നിലവാരം 42.99 രൂപയാണ്. താഴ്ന്ന നിലവാരം 24.31 രൂപ. ബുധനാഴ്ച ഓഹരി 26.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


Click it and Unblock the Notifications


