മുംബൈ: കേരളത്തില്‍ നിന്നുള്ള സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആണ് ഇസാഫ്. ബാങ്ക് പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇസാഫ് ഇപ്പോള്‍ ഐപിഒയ്ക്ക് ( ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) ഒരുങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍.
ഐപിഒ സംബന്ധിച്ച പ്രാഥമിക രേഖകള്‍ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡ് ആയ 'സെബി'യ്ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. എന്തൊക്കെയാണ് ഇസാഫ് സ്മോള്‍ ബാങ്കിന്റെ ഐപിഒ വിശേഷങ്ങള്‍ എന്ന് പരിശോധിക്കാം...
ലക്ഷ്യം 998 കോടി
ഐപിഒ വഴി 998 കോടി രൂപയുടെ മൂലധന സമാഹരണം ആണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലക്ഷ്യമിടുന്നത്. കൃത്യമായി പറഞ്ഞാല്‍ 997.78 കോടി രൂപ. മുന്നൂറ് കോടിയ്ക്കുള്ള ഓഹരികളുടെ പ്രീ ഐപിഒ പ്ലേസ്മെന്റിനെ കുറിച്ചും ബാങ്ക് പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
800 കോടി
997.78 കോടി രൂപയില്‍ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്പനയിലൂടെ സമാഹരിക്കാനാണ് ഇസാഫ് ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന 197.78 കോടി രൂപ പ്രൊമോട്ടര്‍മാരുടെ ഓഹരികളും നിലവിലുള്ള മറ്റ് ഓഹരി ഉടമകളുടെ ഓഹരികളും വിറ്റ് സമാഹരിക്കും.
പ്രൊമോട്ടര്‍മാരുടെ 150 കോടിയുടെ ഓഹരികള്‍
150 കോടി രൂപയുടെ ഓഹരികള്‍ ആണ് പ്രൊമോട്ടര്‍മാര്‍ വിറ്റഴിക്കുക. പിഎന്‍ബി മെറ്റ്ലൈഫ് അവരുടെ 21.333 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. ബജാജ് അലയന്‍സ് ലൈഫ് 17.46 കോടി രൂപയുടേയും പിഐ വെഞ്ച്വേഴ്സ് 8.73 കോടിയുടെ ഓഹരികളും വില്‍ക്കും. ജോണ്‍ ചാക്കോള 26 ലക്ഷം രൂപ മൂല്യമുള്ള ഓഹരികളും വില്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂലധന ആവശ്യങ്ങള്‍ക്ക്
ഐപിഒ വഴി സമാഹരിക്കുന്ന തുകയുടെ ഭൂരിഭാഗവും മൂലധന ആവശ്യങ്ങള്‍ക്കായിട്ടായിരിക്കും ചെലഴിക്കുക എന്നാണ് വിവരം. വായ്പാ ആവശ്യങ്ങള്‍ക്കുള്ള പണവും ഇതില്‍ നിന്ന് തന്നെ കണ്ടെത്തും. ആക്സിസ് ക്യാപിറ്റല്‍, എഡെല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയെ ഐപിഒ ഉപദേശങ്ങള്‍ക്കായി മെര്‍ച്ചന്റ് ബാങ്കേഴ്സ് ആയി നിയോഗിച്ചിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തം
കേരളത്തിന്റെ സ്വന്തം സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന വിശേഷണത്തിന് ഏത് വിധേനയും അര്‍ഹമാണ് ഇസാഫ്. 2017 ല്‍ ആണ് ബാങ്ക് സ്ഥാപിതമായത്. തൃശൂരിലെ മണ്ണുത്തിയിലാണ് ബാങ്കിന്റെ ആസ്ഥാപനം. കെ പോള്‍ തോമസ് ആണ് സ്ഥാപകന്‍.
മൈക്രോ ഫിനാന്‍സ് ആയി തുടക്കം
ഇസാഫ് മൈക്രോഫിനാന്‍സ് ആയിരുന്നു തുടക്കം. 1992 ല്‍ ആണ് കെ പോള്‍ തോമസ് ഇസാഫ് മൈക്രോഫിനാന്‍സ് തുടങ്ങുന്നത്. ഇന്ന് രാജ്യത്തെ മുന്‍നിര സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആയി ഇസാഫ് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 21 സംസ്ഥാനങ്ങളില്‍ ഇസാഫിന് ശാഖകളുണ്ട് ഇപ്പോള്‍. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിധ്യമുണ്ട്.
മികച്ച പ്രകടനം
മികച്ച പ്രകടനം ആണ് ഇസാഫ് കാഴ്ചവയ്ക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ശാഖകളുടെ എണ്ണം 550 ആയി. കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ 421 എണ്ണമുണ്ട്. ഇടപാടുകാരുടെ എണ്ണം നിലവില്‍ 46.8 ലക്ഷം ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇസാഫിന്റെ മൊത്തവരുമാനം 1,767.28 കോടി രൂപ ആയിരുന്നു. അറ്റാദായം 105.40 കോടി രൂപയും.
കുറഞ്ഞ പലിശ നിരക്കിൽ എങ്ങനെ പേഴ്സണൽ ലോൺ സ്വന്തമാക്കാം?
ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ് കാര്‍ഡിലൂടെ സൊമാറ്റോയില്‍ നിന്നും രുചികരമായ ഓഫര്‍ നേടാം ജൂലൈ 31 വരെ!
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്; പലിശ നിരക്കും മറ്റ് നേട്ടങ്ങളും അറിയാം