പുതുവർഷം പിറക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. പ്രതീക്ഷയോടെ എല്ലാവരും 2026- നെ വരവേൽക്കുന്നു. അടിച്ച് പൊളിച്ച് 2026-നെ വരവേൽക്കാൻ നിരവധി പരിപാടികളാണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ അരങ്ങേറുന്നത്. കൊച്ചിയിലും വിവിധ പ്രോഗ്രാമുകളുണ്ട്. പുതുവർഷാഘോഷത്തിലെ ഏറ്റവും വലിയ തലവേദന ആഘോഷങ്ങൾക്ക് ശേഷമുള്ള ഗതാഗതക്കുരുക്കാണ്. എന്നാൽ ഈ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വലിയ ക്രമീകരണങ്ങളാണ് കൊച്ചി മെട്രോയും കൊച്ചി വാട്ടർ മെട്രോയും ഒരുക്കിയിരിക്കുന്നത്.
പ്രവർത്തന സമയം കൂട്ടി
പുതുവത്സരാഘോഷങ്ങൾക്ക് ശേഷം ഉത്സവ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ യാത്ര സാധ്യമാക്കുന്നതിനുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡും ഡിസംബർ 31 ന് പ്രവർത്തന സമയം വർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ആലുവ-തൃപ്പൂണിത്തുറ റൂട്ടിൽ പുതുവത്സരാഘോഷത്തിൽ പുലർച്ചെ ഒരു മണി വരെ മെട്രോ സർവീസുകൾ ഉണ്ടായിരിക്കും. ഇരു ദിശകളിലേക്കും ട്രെയിനുകൾ സർവീസ് നടത്തും.
"സർവീസ് സമയം നീട്ടുന്നത് അന്തിമമാക്കിയിട്ടുണ്ടെങ്കിലും, ട്രെയിനുകളുടെ ക്രമീകരണം എങ്ങനെയായിരിക്കണമെന്ന് ഞങ്ങൾ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡിസംബർ 31 ന് പുലർച്ചെ 4 മണി വരെ വാട്ടർ മെട്രോ സർവീസുകൾ നീട്ടും. എന്നിരുന്നാലും, ദീർഘിപ്പിച്ച സമയങ്ങളിലെ റൂട്ടുകളും സർവീസുകളുടെ എണ്ണവും ഇപ്പോഴും ചർച്ചയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീയതി അടുത്ത ദിവങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ ക്രിസ്മസും പുതുവത്സരവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ രാത്രിയില്‍ യാത്രക്കാരുടെ എണ്ണവും കൂടുതലാണ്. പുതുവത്സരാഘോഷത്തിന് വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളും കൊച്ചിയിലെത്താറുണ്ട്. അതിനാല്‍ രാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇറങ്ങുന്നവര്‍ക്ക് പുതിയ തീരുമാനം സഹായകമാകും.

വരുമാനം കോടികൾ
മുൻ വർഷങ്ങളിലെ ക്രിസ്മസ്-പുതുവത്സര കാലയളവിൽ തുടർച്ചയായി ഉയർന്ന യാത്രക്കാരുടെ എണ്ണത്തെ തുടർന്നാണ് ഈ തീരുമാനം. കഴിഞ്ഞ വർഷം ഡിസംബറിൽ കൊച്ചി മെട്രോയിൽ പ്രതിമാസം 32 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചു എന്നാണ് കണക്ക്. അതുവഴി ലഭിച്ചത്10 കോടി രൂപയുടെ വരുമാനമാണ്. പുതുവത്സരാഘോഷത്തിൽ മാത്രം (2023 - 24) 1.3 ലക്ഷം യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തു.
കഴിഞ്ഞ രണ്ട് വർഷമായി ഡിസംബറിൽ വാട്ടർ മെട്രോ സർവീസുകളിൽ, പ്രത്യേകിച്ച് ഹൈക്കോടതി-ഫോർട്ട് കൊച്ചി റൂട്ടിൽ, യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവ് ഉണ്ടായിട്ടുണ്ട്. അവധിക്കാലവും നഗരത്തിലെ കൊച്ചി-ബിനാലെ പോലുള്ള പ്രധാന സാംസ്കാരിക പരിപാടികളും ഇതിന് ഒരു കാരണമാണ്. സമീപകാല ഡാറ്റ പ്രകാരം, ശരാശരി 10,000 യാത്രക്കാർ പ്രതിദിനം വാട്ടർ മെട്രോ ഉപയോഗിക്കുന്നു. ഹൈക്കോടതി- ഫോര്‍ട്ട് കൊച്ചി ഭാഗങ്ങളിലുള്ള വാട്ടര്‍ മെട്രോ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചേക്കും എന്നാണ് സൂചന. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന കണക്കിലെടുത്താണ് നീക്കം. നിലവില്‍ വാട്ടര്‍ മെട്രോ ഒരു ദിവസം 30 സര്‍വീസുകള്‍ നടത്തുന്നുണ്ട്. രാത്രി 8.10 നാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications