സാങ്കേതിക ഭീമനായ ഫെയ്‌സ്ബുക്ക്, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ കോടിക്കണക്കിന് ഡോളറിന്റെ ഓഹരി വാങ്ങുന്നതിനുള്ള ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ജിയോയിലെ 10 ശതമാനം ഓഹരികള്‍ ഫെയ്‌സ്ബുക്ക് നിരീക്ഷിക്കുന്നുണ്ടെന്ന് ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിയോയില്‍ 10 ശതമാനം ഓഹരി സ്വന്തമാക്കി ഇന്ത്യന്‍ ഡിജിറ്റല്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ ഫെയ്‌സ്ബുക്ക് ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 10 ശതമാനം ഓഹരിക്ക് പ്രാഥമിക കരാര്‍ ഒപ്പിടാന്‍ ഫെയ്‌സ്ബുക്ക് തയ്യാറാണെന്നും എന്നാല്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നടപ്പാക്കിയ ആഗോള യാത്രാ നിരോധനം മൂലം ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണെന്നും മാധ്യമങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് വിസമ്മതിച്ചു. മാത്രമല്ല, റിലയന്‍സും ഗൂഗിളും വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് വ്യക്തമാക്കി. 2016 -ല്‍ ജിയോ ആരംഭിച്ചതിന് ശേഷം, അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ടെക് ഗ്രൂപ്പുകളുമായി ഒപ്പത്തിനൊപ്പം മത്സരിക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. മൊബൈല്‍ ടെലികോമില്‍ നിന്ന് ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങളിലേക്കും, തുടര്‍ന്ന് ഇ-കൊമേഴ്‌സിലേക്കും വരെ റിലയന്‍സിനെ എത്തിച്ചതില്‍ വലിയ പങ്കാണ് ജിയോയ്ക്കുള്ളത്.
ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിള്‍, റിലയന്‍സ് ജിയോയുമായി പ്രത്യേക ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. ബിസിനസുകള്‍ക്ക് ക്ലൗഡ് കമ്പ്യൂട്ടിംഗ് വാഗ്ദാനം ചെയ്യുന്നതിനായി മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം ജിയോയുമായി പങ്കാളിയാകാന്‍ പദ്ധതിയിട്ടതിനു പുറകെയാണ് ചര്‍ച്ചയെന്നതും ശ്രദ്ധേയം. വര്‍ദ്ധിച്ചു വരുന്ന ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭാഗമായി, ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും ഒരു സുപ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു.
കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി റിപ്പോര്‍ട്ടനുസരിച്ച്, 2022 -ഓടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 850 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റേതൊരു രാജ്യത്തെക്കാളും ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളുണ്ടെന്നാണ് വിലയിരുത്തുന്നത്. നിര്‍ദിഷ്ട വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിനൊപ്പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബിസിനസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ചേര്‍ത്തിട്ടുള്ളതിനാല്‍, ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് വിദേശ ടെക് കമ്പനികള്‍ക്ക് ദുഷ്‌ക്കരമായിരിക്കുകയാണ്.
ഏഷ്യൻ സൂചനകളെ മറികടന്ന് ഓഹരി വിപണി നേട്ടത്തിൽ മുന്നേറുന്നു
2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയാവും കരാറിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ നെറ്റ് ഡെറ്റ് പൂജ്യമായി കുറയ്ക്കാനുള്ള റിലയന്‍സിന്റെ പദ്ധതിയുടെ ഭാഗമായാണ് കരാര്‍. ജിയോ വികസിപ്പിച്ചതിനാല്‍ റിലയന്‍സിന്റെ കടബാദ്ധ്യത വര്‍ദ്ധിച്ചു. ഇതിനാല്‍, കടബാദ്ധ്യത കുറയ്ക്കാനുള്ള ശ്രമത്തില്‍ കമ്പനി തങ്ങളുടെ എണ്ണ ശുദ്ധീകരണ യൂണിറ്റിന്റെ 20 ശതമാനം സൗദി അരാംകോയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചു. ബ്രൂക്ക്ഫീല്‍ഡ് 3.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ റിലയന്‍സ് ജിയോ ടവര്‍ ബിസിനസും വില്‍ക്കാന്‍ ശ്രമിച്ചവയില്‍ ഉള്‍പ്പെടുന്നു.
ലോക്ക് ഡൌൺ: ഉപഭോഗം കുറഞ്ഞു, ഇന്ത്യയിൽ എൽഎൻജി ഇറക്കുമതിക്കാർ പ്രതിസന്ധിയിൽ
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വസ്റ്റ്‌മെന്റ് ആന്‍സ് ഹോള്‍ഡിംഗ് ലിമിറ്റഡ്, 2019 -ലാണ് കനേഡിയന്‍ അസറ്റ് മാനേജിംഗ് കമ്പനിയായ ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്‌ണേഴുമായി കരാര്‍ ഒപ്പുവച്ചത്. പോയ വര്‍ഷത്തെ ഡിജിറ്റല്‍ സാക്ഷരതാ സംരംഭം ഉള്‍പ്പടെ റിലയന്‍സ് ജിയോയുമായി മുമ്പും ഫെയ്‌സ്ബുക്ക് സഹകരിച്ചിട്ടുണ്ട്.
ലോക്ക് ഡൌണിൽ എല്ലാ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ഗോ എയർ
എന്നാല്‍, നാല് വര്‍ഷം മുമ്പ് ടെലികോം റെഗുലേറ്റര്‍ 'ഫ്രീ ബേസിക്‌സ്' ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്തപ്പോള്‍ ഇത് പ്രശ്‌നത്തിലായി. പ്രമുഖ ഇന്റര്‍നെറ്റ് സേവനങ്ങളായ വിക്കിപീഡിയ, കാലാവസ്ഥാ പ്രവചനങ്ങള്‍, സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ എന്നിവയിലേക്ക് സൗജന്യ ആക്‌സസ് നല്‍കുന്ന സേവനമായിരുന്നു ഫ്രീ ബേസിക്‌സ്.