ഇന്ത്യയിലെ ഓയിൽ-റീട്ടെയിൽ-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള (ആർഐഎൽ) ജിയോയിൽ ടെക്നോളജി ഭീമനായ ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ഏറ്റവും വലിയ നിക്ഷേപം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ചില വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങി. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം എല്ലാ ജിയോ ഉപയോക്താക്കൾക്കും ആറ് മാസത്തേക്ക് ജിയോയും ഫേസ്ബുക്കും പ്രതിദിനം 25 ജിബി ഡാറ്റ സൗജന്യമായി നൽകുന്നുവെന്നാണ് വൈറലായിരിക്കുന്ന വ്യാജ സന്ദേശം.
വ്യാജ വാർത്ത
എസ്എംഎസ് ആയും വാട്‍സ്ആപ്പിലും ട്വിറ്ററിലും ഫേസ്‍ബുക്കിലും വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ് ഈ വാർത്ത. ജിയോയും ഫേസ്‍ബുക്കും ചേര്‍ന്ന് പുറത്തിറക്കുന്ന ഈ ഓഫര്‍ ലഭ്യമാകുന്നതിനായി ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് മെസേജിൽ പറയുന്നത്. https://offermyprime.weebly.com എന്ന യുആർഎല്ലിൽ ക്ലിക്ക് ചെയ്യാനും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ വാർത്ത വ്യാജമാണെന്നാണ് റിപ്പോർട്ടുകൾ.
യുആർഎൽ തുറക്കുമ്പോൾ
മുകളിൽ പറഞ്ഞ യുആർഎൽ തുറക്കുമ്പോൾ, "ജിയോ 25 ജിബി ഓഫർ, എല്ലാ ജിയോ ഉപയോക്താക്കൾക്കും 6-മാസത്തേക്ക് സൌജന്യ കോളുകളും ദിവസേന 25 ജിബി ഡാറ്റയും നൽകുമെന്ന് ജിയോയും ഫേസ്ബുക്കും പ്രഖ്യാപിച്ചു. എല്ലാ പുതിയ പ്രൈം ആപ്ലിക്കേഷനും യാതൊരു നിരക്കും ഇല്ലാതെ തന്നെ ഈ ജിയോ ഓഫർ സജീവമാക്കുക" എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പ്രൈം അപ്ലിക്കേഷൻ ഉപയോഗിച്ച് ജിയോ ഓഫർ സജീവമാക്കാനാണ് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം
വൈറല്‍ സന്ദേശത്തില്‍ പറയുന്ന വെബ്‍സൈറ്റ് യുആര്‍എല്‍ വ്യാജമാണ്. ഒരു വെബ്‍ഹോസ്റ്റിംഗ് വെബ്‍സൈറ്റിന്‍റെ അഡ്രസാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.
റിലയൻസ് ഫേസ്ബുക്ക് ഇടപാട്
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം യൂണിറ്റായ ജിയോയിൽ 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. 5.7 ബില്യൺ ഡോളറിനാണ് (43,574 കോടി രൂപ) ഓഹരികൾ സ്വന്തമാക്കിയത്. അതിവേഗം വളരുന്ന വൻ വിപണിയിൽ ഉറച്ചു നിൽക്കാൻ ഫേസ്ബുക്കിനെ സഹായിക്കുന്ന നീക്കമാണിത്. എന്നാൽ കടം വെട്ടിക്കുറയ്ക്കുന്നതിനുള്ള റിലയൻസിന്റെ മാർഗങ്ങളിലൊന്നാണ് ഈ ഓഹരി വിൽപ്പന.


Click it and Unblock the Notifications