പ്രതിമാസം 10 ലക്ഷം രൂപ കിട്ടും, കേന്ദ്ര ധനമന്ത്രിയുടെ പുതിയ പദ്ധതി, വീഡിയോയുടെ സത്യവസ്ഥ അറിയാം
'സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിയും' എന്ന് പറയുന്നത് ശരിയാണ്. പ്രത്യേകിച്ചും ഈ ഡിജിറ്റൽ ലോകത്ത്. ദിവസവും നമ്മൾ എത്ര വാർത്തകളും പ്രചാരണങ്ങളും കാണുകയും കേൾക്കുകയും ചെയ്യുന്നു. അതിൽ ഭൂരിപക്ഷവും തെറ്റാണ് എന്ന് മനസിലാക്കുമ്പോഴേക്കും ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ പുതിയ കാലത്ത് ഒരു വാർത്തയോ, സോഷ്യൽമീഡിയാ പോസ്റ്റുകളോ കാണുമ്പോൾ അതിൽ എത്രത്തോളം സത്യമുണ്ട് എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.
22,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10 ലക്ഷം
22,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയെ ധനമന്ത്രി നിർമ്മല സീതാരാമനും മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ യഥാർത്ഥമാണോ, വെറും 22,000 രൂപ നിക്ഷേപിച്ചാൽ നിക്ഷേപകർക്ക് ഇത്രയും ഉയർന്ന തുക ലഭിക്കുമോ..?
സത്യാവസ്ഥ എന്താണ്..?
വീഡിയോ വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് ടീം പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ഡിജിറ്റലായി മാറ്റം വരുത്തിയ സ്പോൺസർ ചെയ്ത പരസ്യങ്ങൾ ഉപയോഗിക്കുന്ന ഒരു തട്ടിപ്പാണിതെന്ന് ഫാക്ട് ചെക്ക് ടീം പറയുന്നു. ആളുകൾ ജാഗ്രത പാലിക്കണമെന്നും അത്തരം സംശയാസ്പദമായ പ്രമോഷണൽ അവകാശവാദങ്ങൾക്ക് ഇരയാകരുതെന്നും അവർ നിർദ്ദേശിച്ചു.
ധനമന്ത്രി നിർമ്മല സീതാരാമനും മുൻ ആർബിഐ ഗവർണർ ശക്തികാന്ത ദാസും 22,000 രൂപയുടെ നിക്ഷേപത്തിന് ഒരു മാസത്തിൽ 10 ലക്ഷം രൂപ വരുമാനം അവകാശപ്പെടുന്ന ഒരു നിക്ഷേപ പദ്ധതിയെ വ്യാജമായി പ്രോത്സാഹിപ്പിക്കുന്ന, ഡിജിറ്റലായി മാറ്റം വരുത്തിയ, എഐ- സൃഷ്ടിച്ച വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നുണ്ട്. ധനമന്ത്രിയോ ഇന്ത്യാ സർക്കാരോ അത്തരമൊരു നിക്ഷേപ പദ്ധതിയോ പരസ്യമോ അംഗീകരിച്ചിട്ടില്ല എന്ന് പിഐബി ഫാക്റ്റ് ചെക്ക് ടീം വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഔദ്യോഗിക സർക്കാർ അല്ലെങ്കിൽ ധനകാര്യ സ്ഥാപന വെബ്‌സൈറ്റുകൾ വഴി ഇത്തരം പ്രചാരണങ്ങളുടെ സത്യവസ്ഥ പരിശോധിക്കണം. സംശയാസ്‌പദമായതോ അജ്ഞാതമായതോ ആയ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക. സ്ഥിരീകരിക്കാത്ത പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ ഒരിക്കലും പങ്കിടരുത്. അത്തരം തട്ടിപ്പ് പരസ്യങ്ങളോ വീഡിയോകളോ പ്രത്യക്ഷപ്പെടുന്ന പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ട് ചെയ്യുക.
പൗരന്മാർക്ക് 46,715 രൂപ വാഗ്ദാനം ചെയ്യുന്നുണ്ടോ?
വാട്ട്‌സ്ആപ്പിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു സന്ദേശം, ദരിദ്രരായ പൗരന്മാർക്ക് ധനകാര്യ മന്ത്രാലയം 46,715 രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു. പണം സ്വീകരിക്കുന്നതിന് ഒരു ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ സന്ദേശം സ്വീകർത്താക്കളോട് ആവശ്യപ്പെടുന്നു. ഇത് പ്രലോഭിപ്പിക്കുന്നതായി തോന്നുമെങ്കിലും, അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ധനകാര്യ മന്ത്രാലയം അത്തരമൊരു സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നും, മെസ്സേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്ന റാൻഡം ലിങ്കുകൾ വഴി 46,715 രൂപ നേരിട്ട് നൽകുമെന്ന് ഒരു സർക്കാർ പരിപാടിയും വാഗ്ദാനം ചെയ്യുന്നില്ലെന്നും പിഐബി ഫാക്ട് ചെക്ക് ടീം പറയുന്നു.


Click it and Unblock the Notifications


