ദില്ലി: വലിയ ഗുണഫലങ്ങൾ പ്രതീക്ഷിക്കുന്ന കുടുംബ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി പെൻഷന്റെ ഉയർന്ന പരിധി പ്രതിമാസം 45,000 രൂപയിൽ നിന്ന് 1,25,000 രൂപയായി ഉയർത്തി കേന്ദ്ര സഹമന്ത്രി മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ നടപടി മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും ("ഈസ് ഓഫ് ലിവിംഗ്") അവർക്ക് മതിയായ സാമ്പത്തിക സുരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ മരണശേഷം ഒരു കുട്ടിക്ക് രണ്ട് കുടുംബ പെൻഷനുകൾക്ക് അർഹതയുണ്ടെങ്കിൽ അനുവദിക്കേണ്ട തുകയെക്കുറിച്ച് പെൻഷൻ, പെൻഷൻകാരുടെ ക്ഷേമം എന്നിവ സംബന്ധിച്ച വകുപ്പ് വ്യക്തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ട് കുടുംബ പെൻഷനുകളും ചേർന്ന തുക ഇപ്പോൾ പ്രതിമാസം 1,25,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഇത് മുമ്പ് നിശ്ചയിച്ചിരുന്ന പരിധിയേക്കാൾ രണ്ടര ഇരട്ടി കൂടുതലാണെന്നും ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ 1972 ന്റെ ചട്ടം 54, ഉപചട്ടം 11അനുസരിച്ച്,ഭാര്യയും ഭർത്താവും സർക്കാർ ജോലിക്കാരാണെങ്കിൽ, അവരുടെ മരണശേഷം കുട്ടിക്ക്,മരണപ്പെട്ട മാതാപിതാക്കളുടെ രണ്ട് കുടുംബ പെൻഷനുകൾക്ക് അർഹതയുണ്ട്.
അത്തരം കേസുകളിൽ രണ്ട് പെൻഷനുകളുടെ ആകെ തുക പ്രതിമാസം 45,000 രൂപയിലും 27,000 / - രൂപയിലും കവിയരുത് എന്നും ശമ്പളത്തിന്റെ 50%, 30% എന്ന നിരക്കുകളിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ളതും,ഇത് ആറാം സി.പി.സി. ശുപാർശ പ്രകാരമുള്ള ഏറ്റവും ഉയർന്ന ശമ്പളമായ 90,000 ആയി നേരത്തെ കണക്കാക്കിയുള്ളതുമാണ്. ഏഴാം സി.പി.സി. ശുപാർശകൾ നടപ്പിലാക്കിയ ശേഷം ഏറ്റവും ഉയർന്ന ശമ്പളം പ്രതിമാസം 2,50,000 രൂപ, ആയതോടെ സി.സി.എസ്. (പെൻഷൻ) ചട്ടങ്ങളുടെ റൂൾ 54 (11) ൽ നിർദ്ദേശിച്ചിട്ടുള്ള തുകയും പ്രതിമാസം 1,25,000 രൂപയായി പരിഷ്‌ക്കരിച്ചു. 250,000 രൂപയുടെ 50% - പ്രതിമാസം 125000 രൂപയും, 250,000 രൂപയുടെ 30% പ്രതിമാസം -75000 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും പുറത്തിറക്കിയ സൂചനകളിൽ ഇത് സംബന്ധിച്ച വിശദീകരണം നൽകിയിട്ടുണ്ട്. നിലവിലുള്ള ചട്ടമനുസരിച്ച്, മാതാപിതാക്കൾ സർക്കാർ ജോലിക്കാരാണെങ്കിൽ അവരിൽ ഒരാൾ സേവനത്തിലായിരിക്കുമ്പോഴോ വിരമിച്ച ശേഷമോ മരിക്കുകയാണെങ്കിൽ, മരണപ്പെട്ടയാളുടെ കുടുംബ പെൻഷൻ ഭാര്യക്കോ / ഭർത്താവിനോ , അവരുടെ കാല ശേഷം കുട്ടിക്കും നൽകും.നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസൃതമായി കുട്ടിക്കും രണ്ട് കുടുംബ പെൻഷനുകൾക്ക് അർഹതയുണ്ടാകും.