ദില്ലി: കൊറോണ പ്രതിസന്ധിയിലും ലോകത്തെ നിക്ഷേപകര്‍ ഇന്ത്യയെ സുരക്ഷിത കേന്ദ്രമായി കരുതുന്നു എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഈ വര്‍ഷവും ഉയര്‍ന്നു. 15 ശതമാനം ഉയര്‍ച്ചയാണ് എഫ്ഡിഐയിലുണ്ടായത്. നേരത്തെ ഇന്ത്യയില്‍ നിക്ഷേപം ഇറക്കുന്നതില്‍ വളരെ മുന്നിലുണ്ടായിരുന്ന മൗറീഷ്യസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് മറ്റൊരു കാര്യം. കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിക്ഷേപ പ്രോല്‍സാഹന വകുപ്പാണ് എഫ്ഡിഐ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 30 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെത്തിയ എഫ്ഡിഐ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26 ബില്യണ്‍ ഡോളറായിരുന്നു. അതായത് നാല് ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊറോണ വ്യാപനം ഇന്ത്യയില്‍ തുടങ്ങിയത് മാര്‍ച്ച് അവസാന വാരമാണ്. ഏപ്രില്‍ മുതല്‍ രാജ്യം ലോക്ക്ഡൗണിലായിരുന്നു. പിന്നീട് ഘട്ടങ്ങളായി വിപണികള്‍ സജീവമായപ്പോഴേക്കും മാസങ്ങള്‍ പിടിച്ചു. എങ്കിലും ഇക്കാലയളവിലും രാജ്യത്തേക്ക് വിദേശ നിക്ഷേപം വന്നുകൊണ്ടിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
സിംഗപ്പൂര്‍, അമേരിക്ക, നെതര്‍ലാന്റ്‌സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് നിക്ഷേപം കൂടുതല്‍ എത്തിയത്. മുകേഷ് അംബാനിയുടെ റിലയന്‍സും റിലയന്‍സ് റീട്ടേയ്‌ലുമാണ് ഇക്കാലയളവില്‍ ലാഭം കൊയ്ത പ്രധാന കമ്പനികള്‍. ഈ കമ്പനികള്‍ മുഖേനയാണ് രാജ്യത്തേക്ക് കൂടുതല്‍ എഫ്ഡിഐ എത്തിയത്. കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ തുടങ്ങിയ ഒമ്പത് മേഖലകളിലാണ് നിക്ഷേപം കൂടുതലായി എത്തിയത്. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച സംസ്ഥാനം ഗുജറാത്താണ്. സാധാരണ ഈ പദവി മഹാരാഷ്ട്രയ്ക്കാണുണ്ടായിരുന്നത്. എന്നാല്‍ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനം കര്‍ണാടകയ്ക്കാണ്.