പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു. 9 മാസത്തിനിടെ ആദ്യമായാണ് നിരക്ക് കുറയ്ക്കുന്നത്. ഹ്രസ്വകാല പലിശനിരക്ക് 4.3 ശതമാനത്തിൽനിന്ന് ഏകദേശം 4.1 ശതമാനമായാണ് കുറച്ചത്. ഈ വർഷം രണ്ടുതവണ കൂടി നിരക്ക് കുറയ്ക്കുമെന്നും 2026-ൽ ഒരു തവണകൂടി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായും അധികൃതർ ബുധനാഴ്ച അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനുശേഷം കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങൾ എന്നിവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ സ്വാധീനിക്കുന്നുയെന്ന് വിലയിരുത്തുന്നതിനുവേണ്ടിയാണ് ഡിസംബർ മുതൽ ഫെഡ് റിസർവ് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നത്. എന്നാൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ഫെഡ് റിസർവ് ചെയർപേഴ്സൺ ജെറോം പവൽ പറഞ്ഞു.
പിന്തുണച്ചത് 11 പേർ
ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിൽ നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ച് 11-1 വോട്ട് ചെയ്തു. പുതുതായി നിയമിതനായ ഗവർണർ സ്റ്റീഫൻ മിറാൻ ഈ നടപടിയെ എതിർത്ത് വോട്ട് ചെയ്തതു. ജൂലൈയിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട ഗവർണർമാരായ മിഷേൽ ബോമാനും ക്രിസ്റ്റഫർ വാലറും ഇത്തവണ ക്വാർട്ടർ പോയിന്റ് കുറയ്ക്കലിനെ പിന്തുണച്ചു.
ഫെഡറൽ ഫണ്ട് നിരക്കിന്റെ ലക്ഷ്യ പരിധി 1/4 ശതമാനം പോയിന്റ് കുറച്ച് 4 മുതൽ 4-1/4 ശതമാനമാക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഫെഡറൽ ഫണ്ട് നിരക്കിന്റെ ലക്ഷ്യ ശ്രേണിയിൽ കൂടുതൽ ക്രമീകരണങ്ങൾ പരിഗണിക്കുമ്പോൾ നിലവിലെ സാഹചര്യം കമ്മിറ്റി ശ്രദ്ധാപൂർവ്വം വിലയിരുത്തി എന്ന് യുഎസ് ഫെഡ് വ്യക്തമാക്കി. ട്രഷറി സെക്യൂരിറ്റികൾ, ഏജൻസി കടം, ഏജൻസി മോർട്ട്ഗേജ് പിന്തുണയുള്ള സെക്യൂരിറ്റികൾ എന്നിവയുടെ ഹോൾഡിങ്ങുകൾ കുറയ്ക്കുന്നത് തുടരുമെന്ന് സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു. തൊഴിൽ നേട്ടങ്ങൾ മന്ദഗതിയിലായി, തൊഴിലില്ലായ്മ നിരക്ക് വർധിച്ചു. പണപ്പെരുപ്പം ഒരു പരിധിവരെ ഉയരുകയും ചെയ്തുവെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കി.

ഇന്ത്യൻ ഓഹരി വിപണിയെ ഇത് എങ്ങനെ ബാധിക്കും...?
25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുമെന്ന് നേരത്തെ വാർത്തകൾ വന്നത് കൊണ്ടുതന്നെ ഇന്ത്യൻ ഓഹരി വിപണി ഇതിനകം തന്നെ അതിന്‍റെ നേട്ടം കൊയ്തിട്ടുണ്ട്. അതുകൊണ്ട് ഫെഡിന്റെ സെപ്റ്റംബറിലെ നിരക്ക് കുറവ് ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
25 ബേസിസ് പോയിന്റ് നിരക്ക് കുറവ് ഇന്ത്യൻ ഓഹരി വിപണിയെ ഉത്തേജിപ്പിക്കില്ല. 50 ബേസിസ് പോയിന്റ് അല്ലെങ്കിൽ അതിലും വലിയ കുറവ് ഇന്ത്യൻ വിപണിക്ക് ഗുണകരമാകുമെന്ന് ഇക്വിനോമിക്‌സ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി. ചോക്കലിംഗം പറഞ്ഞു.
ഫെഡ് ഈ വർഷം ഒന്നോ രണ്ടോ അധിക ഇളവുകൾ വരുത്തിയാൽ, ആഗോള റിസ്ക് വികാരം മെച്ചപ്പെട്ടേക്കാം - ഇന്ത്യൻ വിപണികൾ ഉൾപ്പെടെയുള്ള ഇക്വിറ്റികൾ ഉയർത്തുകയും ബോണ്ട് യീൽഡുകൾ ലഘൂകരിക്കുകയും ഡോളറിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും- റെലിഗെയർ ബ്രോക്കിംഗിലെ ഗവേഷണ എസ്‌വിപി അജിത് മിശ്ര പറഞ്ഞു. ആഭ്യന്തര വിപണിയിലെ പ്രധാന ഉത്തേജനം ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ സാധ്യതയായിരിക്കും. നിലവിൽ, അത്തരമൊരു കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകളും സർക്കാർ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവുമാണ് ഇന്ത്യൻ ഓഹരി വിപണിയുടെ വികാരത്തെ നയിക്കുന്നതെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications