രാജ്യത്തെ 70 ശതമാനം സ്റ്റാര്‍ട്ടപ്പുകളിലും കൊവിഡ് 19 പ്രതിസന്ധി സ്വാധീനം ചെലുത്തിയെന്നും, ഇവയില്‍ 17 ശതമാനം പേര് തങ്ങളുടെ ബിസിനസ് അവസാനിപ്പിച്ചതായും അടുത്തിടെ നടത്തിയൊരു സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്കിനൊപ്പം (ഐഎഎന്‍) ചേര്‍ന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്ഐസിസിഐ) നടത്തിയ സര്‍വേയില്‍, കൊവിഡ് 19 പ്രതിസന്ധി തങ്ങളുടെ പതിവ് ബിസിനസ് പ്രഹാത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തിയതായി 60 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ വ്യക്തമാക്കി.
68 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തന, ഭരണപരമായ ചെലവുകള്‍ കുറയ്ക്കുന്നതായി സര്‍വേ കണ്ടെത്തി. ഇവരില്‍ 22 ശതമാനം പേര്‍ക്ക് 3-6 മാസത്തെ കാലയളവിലേക്ക് അവരുടെ നിശ്ചിത ചെലവുകള്‍ വഹിക്കാനുള്ള കരുതല്‍ ധനം ഉണ്ടായിരുന്നു. പ്രവര്‍ത്തന മൂലധനത്തിലെ പ്രതിസന്ധി പിരിച്ചുവിടലുകളിലേക്ക് നയിക്കുമെന്നാണ് ഏവരുടെയും ആശങ്ക. രാജ്യവ്യാപക ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് 30 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 20-40 ശതമാനം പരിധിയില്‍ ശമ്പള വെട്ടിക്കുറവ് നടപ്പാക്കിയിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിസന്ധി; ഐടി മേഖലയിൽ വരുമാന നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്
'ഇത്തരം അനിശ്ചിതമായ ഒരു കാലഘട്ടത്തില്‍, നിക്ഷേപകരെന്ന നിലയില്‍ നാം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശം, ധനസഹായം, പരസ്പര സഹകരണം, പിന്തുണ എന്നിവ നല്‍കുന്നതിന് ഒരു പങ്ക് വഹിക്കേണ്ടതുണ്ട്. കാരണം, നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കേണ്ടത് അനിവാര്യമാണ്,' ഐഎഎന്‍ പ്രസിഡന്റ് പത്മജ രൂപാരെല്‍ അറിയിച്ചു. നിക്ഷേപകര്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തങ്ങളുടേതായ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, നിക്ഷേപം ഗണ്യമായി കുറഞ്ഞുവെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
നിലവില്‍ നിക്ഷേപകര്‍ ഡീലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം പേരും നിക്ഷേപകര്‍ ഡീലുകള്‍ ഒഴിവാക്കിയതായി 10 ശതമാനം പേരും അഭിപ്രായപ്പെട്ടു. നിലവിലെ ഫണ്ടിംഗ് പ്രശ്നങ്ങള്‍ തുടരുന്നതിനാല്‍, അടുത്ത ആറ് മാസത്തേക്ക് നിക്ഷേപം താഴ്ന്ന നിലയില്‍ തുടരുമെന്ന് 92 ശതമാനം നിക്ഷേപകരും ഒരേ സ്വരത്തില്‍ പറയുന്നു. മാത്രമല്ല, 41 ശതമാനം നിക്ഷേപകര്‍ മാത്രമാണ് പുതിയ പന്തയങ്ങളുണ്ടാവാന് സാധ്യതയുണ്ടെന്ന് സര്‍വേയില്‍ പറയുന്നത്. 35 ശതമാനം പേര് ആരോഗ്യ സംരക്ഷണം, എഡ്-ടെക്, ഡീപ് ടെക്, ഫിന്‍ടെക്, അഗ്രി ടെക് എന്നിവയില്‍ നിക്ഷേപം പരിഗണിക്കുമെന്നും അഭിപ്രായപ്പെടുന്നു.