കേന്ദ്ര ബജറ്റിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക് ഫെബ്രുവരി 7 വെള്ളിയാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഇത്തവണ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വരുമാനം വർദ്ധിപ്പിക്കാൻ കടുത്ത സാമ്പത്തിക നടപടികളുണ്ടാകുമെന്നാണ് സൂചന. എന്നാൽ പ്രതിസന്ധികളുണ്ടെങ്കിലും ക്ഷേമപദ്ധതികൾക്കായുള്ള വിഹിതം കുറയ്ക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കേന്ദ്രബജറ്റിൽ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ നേരത്തെ തയ്യാറാക്കിയ ബജറ്റ് കണക്കുകളിൽ മാറ്റം വരുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്. പൊതുവിപണിയിൽ നിന്നും 4908 കോടി രൂപ വായ്പ എടുക്കാൻ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാൽ 1920 കോടി രൂപയാണ് അനുവദിച്ചത്.
ബജറ്റ് 2020: നിർദ്ദേശങ്ങൾ ധനമന്ത്രാലയത്തിന്റെ പരിശോധനയിൽ
2020 ലെ സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരുടെ വിരമിക്കൽ പ്രായം സംസ്ഥാന സർക്കാർ വർദ്ധിപ്പിക്കില്ലെന്നും ചില റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിരമിക്കൽ അലവൻസുകളുടെ വിതരണം നീട്ടുന്നതിനായി സർക്കാർ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 56 ആയി നിശ്ചയിച്ചിട്ടുണ്ട്. വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന് ഭരണകക്ഷികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും അസോസിയേഷനുകൾ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്. മദ്യത്തിന് നികുതി കൂട്ടാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. റിയൽ എസ്റ്റേറ്റ് മേഖല കടുത്ത മന്ദ്യത്തിലാണ്. എങ്കിലും ചില വരുമാനവർദ്ധന ഈ മേഖലയിൽ നിന്നും ധനമന്ത്രി ഉൾപ്പെടുത്തിയേക്കും. എന്നാൽ ലൈഫ് ഉൾപ്പടെയുള്ള പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തും. ക്ഷേമപദ്ധതികൾക്ക് കുടുതൽ പണം നീക്കിവച്ച് ജനകീയബജറ്റാക്കാനുള്ള ആലോചനയിലാണ് ധനമന്ത്രി.