കൊറോണ മഹാമാരിയില്‍ ഇന്ത്യന്‍ ജനത ദുരിതമനുഭവിക്കുകയാണ്. 21 ദിവസം രാജ്യം അടച്ചുപൂട്ടിയിരിക്കുന്നു. വ്യാപാരങ്ങളോ നിര്‍മ്മാണങ്ങളോ ഉത്പാദനമോ ഇല്ല. സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഇക്കാലയളവില്‍ ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. 14 കോടിയില്‍പ്പരം വരുന്ന രാജ്യത്തെ ദിവസക്കൂലിക്കാര്‍ 21 ദിവസം എന്തുചെയ്യും? ഉയര്‍ന്നു മുഴങ്ങുകയാണ് ഈ ചോദ്യം.
കാര്യം ശരിതന്നെ, 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ധനമന്ത്രാലയം അവതരിപ്പിച്ചിരിക്കുന്ന പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ആശ്വാസം പകരുന്നതുമാണ്. എന്നാല്‍ പാക്കേജില്‍ വകയിരുത്തിയ പണം കുറഞ്ഞുപോയില്ലേ? ഉദ്ദാഹരണത്തിന് 16,000 കോടി രൂപയുടെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയും 5,600 കോടി രൂപയുടെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ വേതന വര്‍ധനവും നടപ്പിലാക്കാന്‍ മാര്‍ച്ച് 23 -ന് പ്രാദേശിക വികസന മന്ത്രാലയം തീരുമാനിച്ചതാണ്.
പറഞ്ഞുവരുമ്പോള്‍ നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധിയും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്നതല്ല. ഇക്കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് പരിശോധിച്ചാല്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയോളം മാത്രമേ കേന്ദ്രം പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിലുള്ളൂ.
ഭക്ഷണ സാമഗ്രികളുടെ വിതരണവും ധനസഹായവുമാണ് ദുരിതാശ്വാസ പാക്കേജ് പ്രധാനമായും മുറുക്കെപ്പിടിക്കുന്നത്. അടുത്ത മൂന്നു മാസം പയര്‍ വര്‍ഗ്ഗങ്ങളടക്കമുള്ള സൗജന്യ റേഷന്‍ ഇരട്ടിയാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.
പൊതു വിതരണ കേന്ദ്രങ്ങള്‍ റേഷന്‍ വിതരണത്തിന് ചുക്കാന്‍ പിടിക്കും. എന്നാല്‍ പൊതു വിതരണ സംവിധാനങ്ങളില്‍ പേരില്ലാത്തവരുടെ കാര്യം ഇവിടെ ചോദ്യചിഹ്നമാവുന്നു. 2011 -ലെ ജനസംഖ്യാ വിവരങ്ങള്‍ പ്രകാരമുള്ള കണക്കുകളാണ് സംസ്ഥാനാടിസ്ഥാനത്തില്‍ പൊതുവിതരണ കേന്ദ്രങ്ങളുടെ പക്കലുള്ളത്. ഈ അടിയന്തര സാഹചര്യത്തില്‍ 2011 -ന് പകരം 2020 -ലെ അനൗദ്യോഗിക ജനസംഖ്യാ വിവരങ്ങളായിരുന്നു ഇവിടെ ആധാരമാക്കേണ്ടിയിരുന്നത്. എങ്കില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞേനെ.
ധനസഹായത്തിനായി കേന്ദ്രം പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിലും പ്രശ്‌നങ്ങളുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൂട്ടിയെങ്കിലും തുക ഇപ്പോഴും തുച്ഛമാണ്. 2006 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ മാസം 200 രൂപയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനായി സര്‍ക്കാര്‍ നല്‍കി വരുന്നത്. പെന്‍ഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം കാലാകാലങ്ങളില്‍ സര്‍ക്കാരുകള്‍ ചെവികൊണ്ടില്ല.
കുറഞ്ഞപക്ഷം പ്രതിമാസം 1,000 രൂപ സാമൂഹ്യ പെന്‍ഷനായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്. എന്നാല്‍ സാമ്പത്തിക പാക്കേജില്‍ മൂന്നു മാസത്തെ പെന്‍ഷന്‍ ഒറ്റത്തവണയായി നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ധനസഹായം വിതരണം ചെയ്യാന്‍ സ്ത്രീകള്‍ക്കായുള്ള പ്രധാനമന്ത്രി ജന്‍ ധന്‍ യോജനാ അക്കൗണ്ടുകളെയാണ് സര്‍ക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. ഇതിന് പിന്നിലെ കാരണം അവ്യക്തം. എന്തായാലും ജന്‍ ധന്‍ യോജനാ പട്ടികയില്‍ പാവപ്പെട്ടവരെക്കാള്‍ മധ്യവര്‍ഗ്ഗക്കാരാണ് കൂടുതല്‍. ഇക്കാരണത്താല്‍ സാമ്പത്തിക സഹായം അര്‍ഹിക്കുന്നവരില്‍ എത്തുമോയെന്ന കാര്യം സംശയമാണ്.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പട്ടികയിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വേണമായിരുന്നു ധനസഹായങ്ങള്‍ കൈമാറേണ്ടിയിരുന്നത്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ വകയിരുത്തിയ 31,000 കോടി രൂപയും തുലോം തുച്ഛമാണ്. കാരണം 20 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതായത് ഒരോ ജന്‍ ധന്‍ യോജനാ അക്കൗണ്ടിലും മാസം ധനസഹായം വരിക 500 രൂപ മാത്രം. 500 രൂപ വെച്ച് മാസം എങ്ങനെ കുടുംബങ്ങള്‍ തള്ളിനീക്കും?
എന്തായാലും അടുത്ത മൂന്നു മാസം ഇന്ത്യന്‍ ജനതയുടെ പരീക്ഷണകാലമാണ്. സാമ്പത്തിക മാന്ദ്യം പടിവാതില്‍ക്കല്‍ എത്തിനില്‍പ്പുണ്ട്. തൊഴില്ലാല്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ ഭീഷണികളും സാധാരണക്കാരന്റെ മുന്നില്‍ വാ പൊളിച്ചു നില്‍ക്കുന്നത് കാണാം. ഈ അവസരത്തില്‍ കേന്ദ്രം കൂടുതല്‍ ഫലവത്തായി ഇടപെടണം. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. വിഭവങ്ങള്‍ ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ കൊറോണ കാലത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കഴിയുകയുള്ളൂ.


Click it and Unblock the Notifications