യുഎഇയിൽ സാധുതയുള്ള റെസിഡൻസിയോ വർക്ക് പെർമിറ്റോ ഉള്ള ഇന്ത്യക്കാർക്കായി വിമാനങ്ങൾ ഉടൻ തന്നെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് നടത്തുമെന്ന് യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന പറഞ്ഞു. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരുന്നു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള അന്താരാഷ്ട്ര യാത്രാ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ അനുമതി
യുഎഇയിൽ സാധുവായ റെസിഡൻസിയും സാധുവായ വർക്ക് പെർമിറ്റും ഉള്ള ഇന്ത്യൻ പൗരന്മാർക്ക് എപ്പോഴാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കഴിയുക എന്ന് ചോദ്യത്തിന് പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വെബിനാറിനിടെയാണ് അൽ ബന്ന മറുപടി നൽകിയത്. യുഎഇയിലല്ല പ്രശ്നമെന്നും ഇന്ത്യ അവരുടെ വിമാനത്താവളങ്ങൾ തുറന്നിട്ടില്ലെന്നും വിദേശ വിമാനക്കമ്പനികളെ ഇന്ത്യയിലേക്ക് പറക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾ പുരോഗമിക്കുന്നു
ഇക്കാര്യത്തിൽ യുഎഇ വിദേശകാര്യ മന്ത്രാലയവുമായും സിവിൽ ഏവിയേഷൻ മന്ത്രാലയവുമായും സംസാരിക്കുകയും ആലോചിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധുവായ റെസിഡൻസിയും വർക്ക് പെർമിറ്റും ഇന്ത്യയിലുള്ള ഐസിഎ (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) അംഗീകാരവും കോവിഡ് -19 പിസിആർ ടെസ്റ്റും ഉള്ള ഇന്ത്യക്കാരെ എത്രയും വേഗം യുഎയിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിബന്ധനകൾ
യുഎഇ വിമാനത്താവളങ്ങൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകരെയും യുഎഇയിലെ സ്ഥിര താമസക്കാരെയും രണ്ട് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് യുഎഇയിലേക്ക് തിരികെ കൊണ്ടുപോകാൻ അനുവദിക്കുന്നത്. ഒന്ന് യാത്രക്കാർക്ക് ഐസിഎ അംഗീകാരം ആവശ്യമാണ്. ഇതിനായി ഓൺലൈനായി അപേക്ഷിക്കണം. ഇത് വളരെ ലളിതമാണ്. യുഎഇയിൽ എത്തിയ തീയതി മുതൽ 96 മണിക്കൂറിനുള്ളിൽ കൊവിഡ് -19 പിസിആർ പരിശോധന നടത്തേണ്ടതുണ്ടെന്നതാണ് രണ്ടാമത്തെ നിബന്ധന.
വന്ദേ ഭാരത് മിഷൻ
മെയ് 6 നാണ് ഇന്ത്യൻ സർക്കാർ വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. ഇത് എയർ ഇന്ത്യയും സ്വകാര്യ ഇന്ത്യൻ വിമാനക്കമ്പനികളും പകർച്ചവ്യാധി സമയത്ത് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്കായി നടത്തുന്ന സർവീസാണ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ചരക്ക് വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.
സർവ്വീസുകൾ ഉടൻ
കരാർ പ്രകാരം ഓരോ രാജ്യത്തെയും വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ അനുവദിക്കുന്ന വ്യക്തിഗത ഉഭയകക്ഷി കരാറിനായി ഇന്ത്യ യുഎസ്, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായി ചർച്ച നടത്തുന്നുണ്ടെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ അരവിന്ദ് സിംഗ് പറഞ്ഞു. കൊറോണ വൈറസിന് മുമ്പുള്ള ആഭ്യന്തര വിമാന ഗതാഗതം 50-55 ശതമാനം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ജൂലൈ പകുതിയോടെ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ജൂൺ 20 ന് വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications